തിരുവനന്തപുരം : കേരളത്തിന്റെ മതേതരത്വത്തിന് കരുത്തായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് രമേശ് ചെന്നിത്തല. ‘കേരളത്തിന്റെ മതേതരത്വത്തിന് കരുത്തായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശയും പ്രതീക്ഷയുമായി പ്രവർത്തിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയമായ തർക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായപ്പോഴെല്ലാം വളരെ ഉന്നതമായ തലത്തിൽ നിന്ന് ആ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഞങ്ങളെ സഹായിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അസുഖമായതിനെ തുടർന്ന് സന്ദർശിച്ചിരുന്നു, പക്ഷേ ഇത്ര പെട്ടെന്ന് നമ്മെ വിട്ടുപോകുമെന്ന് കരുതിയില്ല’- രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിടവാങ്ങിയത്. അങ്കമാലി ലിറ്റിൽ ഫഌവർ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു വർഷക്കാലമായി പാണക്കാട് തങ്ങൾ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയിൽ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.
ഒരു പതിറ്റാണ്ടിലേറെ മുസ്ലിം ലീഗിനെ നയിച്ച അനിഷേധ്യ നേതാവാണ് വിടവാങ്ങിയത്. ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം മതകാര്യങ്ങളെ നയിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ നഷ്ടമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട്.





























