തിരുവനന്തപുരം : ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും താൻ പൂർണ്ണമനസ്സോടെ അംഗീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹിയിലെ നിർണായക ചർച്ചകൾക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കെ.സി വേണുഗോപാലിനും വി.ഡി സതീശനുമൊപ്പം താനും ഹൈക്കമാൻഡുമായി എല്ലാ കാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ യോഗത്തിന് ശേഷം പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്നും പാർട്ടി ഹൈക്കമാൻഡ് യുക്തമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഹൈക്കമാൻഡ് ഏത് തീരുമാനം എടുത്താലും ഞാൻ ആ തീരുമാനത്തെ അംഗീകരിക്കും. ഞാൻ എന്നും ഒരു അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്,” എന്ന് അദ്ദേഹം ആവർത്തിച്ചു. ചില വ്യക്തിപരമായ ആവശ്യങ്ങൾ ഉള്ളതുകൊണ്ടാണ് മറ്റ് നേതാക്കൾ മടങ്ങിയ ശേഷവും താൻ ഡൽഹിയിൽ തുടർന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടിയും ചെന്നിത്തല നൽകി. ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ബിജെപിക്ക് 50 ദിവസമാണ് വേണ്ടിവന്നതെന്നും ഇവിടെ ഇപ്പോൾ വെറും അഞ്ച് ദിവസമേ ആയിട്ടുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് മാത്രമേ തീരുമാനത്തിലേക്ക് എത്താൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു.






























