ബെംഗളൂരു: ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ അർജുന് വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ട് ഇന്ന് ഏഴ് ദിവസം. ലോറി കരയിൽ തന്നെയുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിന്റെ അനുമാനം. റോഡിൽ മലയോട് ചേർന്നുള്ള ഭാഗത്ത് ലോറിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് രഞ്ജിത് പറയുന്നു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അത്യാധുനിക റഡാർ സംവിധാനം എത്താത്ത് പോരായ്മയാണെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി. രക്ഷാദൗത്യം അൽപ സമയത്തിനകം തുടങ്ങും. വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെന്ന് സംശയം ഉണ്ടെങ്കിൽ കരയിലേതു പോലെ അവിടെയും തെരയണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഇനിയെങ്കിലും തെരച്ചിലിന് വേഗം കൂട്ടണമെന്നും വീഴ്ച കുറക്കണമെന്നുമാണ് ഇവരുടെ അപേക്ഷ. അർജുനെ കണ്ടെത്താതെ ഷിരൂരിൽ ഉള്ള ബന്ധുക്കൾ മടങ്ങി വരില്ല. കാത്തിരിക്കാനെ തങ്ങൾക്ക് ഇപ്പോൾ കഴിയൂവെന്നും കുടുംബം പ്രതികരിച്ചു.
രക്ഷാദൗത്യത്തിനായി ഇന്നലെ സൈന്യമെത്തിയിരുന്നു. കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന. അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.