റാന്നി : റാന്നി, കോന്നി താലൂക്കുകളിലെ പഞ്ചായത്തുകളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കരുതെന്ന് പത്തനംതിട്ട ജില്ലാ ജനകീയ കർഷക സമിതി ചെയർമാൻ ജോൺ മാത്യു ചക്കിട്ടയിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പരിസ്ഥിതി ലോല പ്രദേശം പെരിയാർ ടൈഗർ റിസർവിനുള്ളിൽ മാത്രമായി നിജപ്പെടുത്തണം. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, പൊതുസ്ഥലങ്ങൾ, നദികൾ എന്നിവയെ ഇതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്.
ഇതിന്റെ ഭാഗമായി വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളിലെ ഓരോ വാർഡിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ച് ചേർക്കണം. തങ്ങളുടെ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയാക്കരുതെന്നും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തരുതെന്നും ഗ്രാമസഭകളിൽ പ്രമേയം പാസാക്കണം. ഈ ഗ്രാമസഭാ തീരുമാനങ്ങളുടെ പകർപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും യുനെസ്കോ ആസ്ഥാനത്തേക്കും അയച്ച് നൽകണമെന്നും തദ്ദേശ സ്ഥാപനങ്ങളോടും പ്രദേശവാസികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.






























