റാന്നി: ദുരന്തങ്ങള്‍ ഉണ്ടായാല്‍ അത് എങ്ങനെ നേരിടണമെന്നതിന് അധ്യാപകർക്ക് പ്രായോഗിക പരിശീലനം നൽകി റാന്നി ബി.ആർ.സി. ഫയർ എസ്റ്റിഗ്വീഷർ ഉപയോഗിക്കാനറിയാമോ എന്ന പരിശീലകരുടെ ചോദ്യത്തിന് ആരും മറുപടി നൽകില്ല. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ഇത് അറിഞ്ഞിരിക്കണം എന്ന മുഖവരയോടെയാണ് റാന്നി ഉപജില്ലയിലെ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ചെത്തിയ അധ്യാപകർക്ക് ദുരന്ത നിവാരണ പരിശീലനം നൽകിയത്. സ്കൂളിലെത്തുന്ന വിദ്യാർത്ഥി സുരക്ഷിതമായി തിരികെ വീട്ടിലെത്തുന്നു എന്ന് ഉറപ്പാക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് അധ്യാപകർക്ക് പരിശീലനം നൽകിയത്. ബിപിസി ഷാജി എ. സലാം അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ എസ് ജയന്തി പ്രായോഗിക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് കെ. വർക്കി, ക്ലസ്റ്റർ കോഡിനേറ്റർമാരായ ശില്പ നായർ ബി, സൈജു സക്കറിയ എന്നിവർ പ്രസംഗിച്ചു. റാന്നി ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ എസ്. സുർജിത്ത്, മുഹമ്മദ് ഷംസാദ് എന്നിവർ പ്രായോഗിക പരിശീലനത്തിന് ക്ലാസെടുത്തു. പ്രകൃതി- കാലാവസ്ഥാ ദുരന്തങ്ങൾ, മനുഷ്യ നിർമ്മിതങ്ങളായ അപകട സാധ്യതകൾ, ചെറിയതോതിലുള്ള തീപിടുത്തങ്ങൾ, വാഹന ഗതാഗത സൗകര്യങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ, അടിയന്തര ഘട്ടങ്ങൾ, അക്രമ സംഭവങ്ങൾ തുടങ്ങി കുട്ടിയുടെ ജീവനും നിലനിൽപ്പിനും ഭീഷണിയുള്ള ഏത് അവസ്ഥകളെയും സ്കൂൾ സുരക്ഷ പ്രശ്നമായി പരിഗണിച്ച് ഇടപെടാനുള്ള പരിശീലനം ആണ് അധ്യാപകർക്ക് നൽകിയത്. ഓരോ വിദ്യാലയത്തിലും പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സുരക്ഷാസമിതി രൂപീകരണം, അപകടസാധ്യത അവലോകനം, സ്കൂൾ സുരക്ഷാ പദ്ധതി തയ്യാറാക്കൽ, പരിശീലനങ്ങൾ, പരിഹാരമാർഗ്ഗങ്ങൾ, എന്നിവ സ്കൂൾ സുരക്ഷാ സമിതി (എസ്.ഡി.എം.സി )യുടെ നേതൃത്വത്തിൽ നടത്തുമെന്ന് ഉപജില്ലാ വിദ്യാദ്യാസ ഓഫീസർ കെ.എസ്.ജയന്തി ബി.പി.സി. ഷാജി എ. സലാം എന്നിവർ അറിയിച്ചു.





























