റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ 35 ലക്ഷം രൂപ മുടക്കി നിർമ്മിച്ച അമിനിറ്റി സെന്റർ എട്ട് വർഷമായിട്ടും തുറക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ധർണ്ണ നടത്തി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് ആശ്രയമാകേണ്ട ഈ കെട്ടിടം തുറന്നു നൽകാതെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റാനാണ് ശ്രമമെന്ന് സതീഷ് കൊച്ചുപറമ്പിൽ ആരോപിച്ചു. അഞ്ച് മുറികൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം നിർമ്മിച്ചത്. ഇത് നശിച്ചുപോകാതെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കാൻ ഗ്രാമപഞ്ചായത്തിന് തിരികെ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല തീർത്ഥാടകർക്ക് അടക്കം ആശ്രയമാകേണ്ട പിൽഗ്രിം സെന്ററും കെഎസ്ആർടിസി ഡിപ്പോയും പതിറ്റാണ്ടുകളായി നിർമ്മിക്കാൻ കഴിയാത്തവർക്ക് പുതിയ വികസന പദ്ധതികൾ എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നും റാന്നിയെ ശിലാഫലകങ്ങളുടെയും ഫ്ലക്സ് ബോർഡുകളുടെയും ശവപ്പറമ്പാക്കി മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴവങ്ങാടി ടൗൺ, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധർണ്ണ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, സി കെ ബാലൻ, റൂബി കോശി, അനിത അനിൽകുമാർ, സാംജി ഇടമുറി, തോമസ് അലക്സ്, തോമസ് ഫിലിപ്പ്, സിബി താഴത്തില്ലത്ത്, ആരോൺ ബിജിലി പനവേലി, ജോൺ എബ്രഹാം, സനൽ യമുന എന്നിവർ പ്രസംഗിച്ചു.





























