റാന്നി : ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാത്രം പങ്കെടുക്കേണ്ട യോഗത്തിൽ ആളെ കൂട്ടിയെത്തി പൊതുസമൂഹത്തിന്റെ മുന്നിൽ തന്നെ വ്യക്തിപരമായി അപമാനിക്കാനാണ് റാന്നി എംഎൽഎ പ്രമോദ് നാരായണന്‍ ശ്രമിച്ചതെന്ന് റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി. എംഎൽഎയും പഞ്ചായത്ത് അംഗങ്ങളും ജനങ്ങൾ തെരഞ്ഞെടുത്തവർ ആണെന്ന ബോധ്യമില്ലാതെയായിരുന്നു എം.എല്‍.യുടെ നടപടി. 08/07/25 ൽ കൂടിയ ഗ്രാമപഞ്ചായത്ത് കമ്മറ്റി ബസ്സ് ടെർമിനൽ നിർമ്മിക്കാൻ 25 സെന്റ് സ്ഥലം നൽകുവാൻ തീരുമാനിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ ഉൾപ്പെടെയുള്ളവര്‍ ഐക്യകണ്ടേനയെടുത്ത തീരുമാനമായിരുന്നു ഇത്. കെഎസ്ആർടിസി ഡിപ്പോ, ശബരിമല പിൽഗ്രിം സെന്റർ എന്നിവയ്ക്ക് പഞ്ചായത്ത് പൊന്നും വില കൊടുത്ത് ഏറ്റെടുത്ത് നൽകിയ സ്ഥലത്തിന്റെയും നിലവിൽ പഞ്ചായത്ത് വാടകയ്ക്ക് നൽകി കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെയും മധ്യത്തിലായിരുന്നു ബസ്സ് ടെർമിനൽ നിർമ്മിക്കാൻ കണ്ടെത്തിയ 25 സെന്റ് സ്ഥലം. പിന്നീട് എതിർപ്പ് ഉയർത്തുന്നതിൽ എന്ത് ധാർമികതയാണ് ഉള്ളതെന്ന് പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ചോദിക്കുന്നു.
ഒരു പ്രതിപക്ഷ അംഗം പഞ്ചായത്ത് ഓഫീസിൽ വെച്ച്, സ്റ്റാൻഡിൽ എത്തുമ്പോൾ നിന്നെ കാണിച്ചു തരാം എന്ന് ആക്രോശിക്കുകയും എംഎൽഎയുടെ സാന്നിധ്യത്തിൽ യുഡിഎഫ് പഞ്ചായത്ത് അംഗത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും പഞ്ചായത്തിലെ ഉദ്യോഗസ്ഥന് നേരെ എംഎൽഎ കയർക്കുകയും ചെയ്‍തത് അപലപനീയമാണ്. ബസ് ടെർമിനൽ നിർമിക്കണമെന്ന താല്പര്യത്തിലല്ല എംഎൽഎയുടെ ഇപ്പോഴത്തെ സമീപനം. മുമ്പ് ജില്ലാ കളക്ടറുടെ അടക്കം സാന്നിധ്യത്തിൽ യോഗം കൂടിയപ്പോൾ ഗ്രാമപഞ്ചായത്ത് എവിടെ സ്ഥലം കാണിച്ചു തന്നാലും അവിടെ നിർമ്മിക്കാം എന്ന് പറഞ്ഞ എംഎൽഎ ഇന്നലെ വാക്കു മാറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണം. നിലവിൽ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്ന സ്ഥലം ഗ്രാമപഞ്ചായത്തിന്റെതാണ്. കെഎസ്ആർടിസി ഡിപ്പോ, പിൽഗ്രിം സെന്റർ എന്നിവ നിർമ്മിക്കുവാൻ അതിന് പിറകിലാണ് മൂന്നേക്കർ സ്ഥലം ഏറ്റെടുത്ത് നൽകിയത്.
ഈ സ്ഥലം ഇപ്പോഴും കുട്ടി വനമായി കാടുപിടിച്ച് കിടക്കുകയാണ്. ഈ സ്ഥലം ഏറ്റെടുത്ത് നൽകിയതിന്റെ ഫലമായി പഞ്ചായത്ത് ഓഫീസ് കെട്ടിടം ജപ്തിയുടെ വക്കിൽ എത്തിയതാണ്. യുഡിഎഫ് ഭരണസമിതി അന്ന് നിയമപരമായി നേരിട്ടുകൊണ്ടാണ് ഈ സ്ഥലം ബാധ്യതയിൽ നിന്ന് പഞ്ചായത്തിനെ ഒഴിവാക്കി എടുക്കുവാൻ കഴിഞ്ഞത്. ഇത് ജനങ്ങളുടെ ഇടയിൽ വലിയ പ്രശംസയ്ക്ക് ഇടയായി. പഞ്ചായത്ത് ഭരണസമിതി വികസനത്തിന് എതിരല്ല. എന്നാൽ അടുത്ത് വരുന്ന തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഇതിനെ ഉപയോഗിക്കുവാൻ ശ്രമിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. പഞ്ചായത്തിന് തനതു വരുമാനം ലഭിക്കുന്ന സാധാരണക്കാരായ ആളുകൾ കച്ചവടം നടത്തുന്ന 11 മാസത്തേക്ക് പഞ്ചായത്തുമായി എഗ്രിമെന്റ് വെച്ച് പ്രവർത്തിക്കുന്ന കച്ചവടക്കാരെ ഇറക്കിവിട്ട് കെട്ടിടങ്ങൾ പൊളിച്ചു കളയുന്നത് ധാർമികതയല്ല.
കെഎസ്ആർടിസി – പ്രൈവറ്റ് ബസ് സ്റ്റാന്റുകളുടെ മദ്ധ്യേ ടെർമിനൽ പണിയുവാൻ പഞ്ചായത്ത് കണ്ടെത്തി നൽകിയ സ്‌ഥലത്തിന്റെ അപാകത എന്താണെന്ന് എതിർപ്പ് ഉന്നയിക്കുന്നവർ പറയാൻ തയ്യാറാവണം. നിലവിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റിദ്ധരിപ്പിക്കും വിധമാണ്. കടമുറികൾ പൊളിച്ചു ടെർമിനൽ പണിതു കെഎസ്ആർടിസി ഡിപ്പോ, പിൽഗ്രിം സെന്റർ എന്നിവ പണിയാതെ ഇരിക്കാനുള്ള ശ്രമമായും ഇതിനെ സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇവയുടെ നിര്‍മ്മാണം ഉടനെ പൂർത്തിയാക്കണമെന്നും പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി പറഞ്ഞു.































