പത്തനംതിട്ട : കുറ്റകൃത്യം നടത്തിയശേഷം നാടുവിട്ട് വിദേശത്തേക്ക് കടന്ന പ്രതികളെ വിദഗ്ദ്ധമായി കുടുക്കി റാന്നി പോലീസ്. പോലീസിന് സഹായകമായത് ലുക്ക് ഔട്ട് സർക്കുലറും ബ്ലൂ കോർണർ നോട്ടീസും. കുറ്റകൃത്യത്തിന് ശേഷം വിദേശത്തു കടന്ന മൂന്ന് പ്രതികളെയാണ് ഇത്തരത്തിൽ റാന്നി പോലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് യൂണിറ്റും കേരള പോലീസിന്റെ ഇന്റർനാഷണൽ ഇൻവെസ്റ്റിഗേഷൻ കോഓർഡിനേഷൻ ടീമും സഹകരിച്ച് നടത്തിയ നീക്കത്തിലാണ് റാന്നി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകളിൽ അറസ്റ്റ് നടന്നത്.
ജില്ലാ ക്രൈം ബ്രാഞ്ച് യൂണിറ്റാണ് ലുക്ക് ഔട്ട് സർക്കുലർ, ബ്ലൂ കോർണർ നോട്ടീസ് എന്നിവ പുറപ്പെടുവിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുന്നത്. ലുക്ക് ഔട്ട് സർക്കുലർ, ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കേണ്ട സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവിയുടെ അപേക്ഷ ജില്ലാ ക്രൈം ബ്രാഞ്ച് തയാറാക്കി സംസ്ഥാന ആഭ്യന്തരവകുപ്പ് വഴി കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷനിൽ എത്തിക്കുകയും അവിടെ തുടർനടപടി സ്വീകരിക്കുകയുമാണ് ചെയ്യുക.
രണ്ട് പോക്സോ കേസുകളിലെ പ്രതി വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ മാത്യുവിന്റെ മകൻ റിൻസൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിക്കെതിരെ അതിക്രമം നടത്തിയ പ്രതി മലപ്പുറം ചെമ്മാനുശ്ശേരിൽ പുകുവച്ചോല വീട്ടിൽ സെയ്ദലവിയുടെ മകൻ മുഹമ്മദ് അഷ്‌റഫ്, റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 7 ലക്ഷം തട്ടിയ കേസിലെ പ്രതി തിരുവനന്തപുരം നേമം എസ് വി സദനം വീട്ടിൽ സുരേഷ് ബാബുവിന്റെ മകൻ അനു എസ് വി എന്നിവരെയാണ് ലുക്ക് ഔട്ട് സർക്കുലറും തുടർന്ന് ബ്ലൂ നോട്ടീസും പുറപ്പെടുവിപ്പിച്ചശേഷം നാട്ടിലെത്തിച്ചു റാന്നി പോലീസ് പിടികൂടിയത്.
ഈ പ്രതികളുടെ പാസ്പോർട്ട് റദ്ദ് ചെയ്ത് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിവരുന്നതിനിടെയാണ് വിമാനത്താവളത്തിൽ തടഞ്ഞുവച്ച് അധികൃതർ ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം റാന്നി പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. റിൻസണെ മുംബൈ വിമാനത്താവളത്തിലും, അഷ്‌റഫിനെ നെടുമ്പാശ്ശേരി എയർപോർട്ടിലും അനുവിനെ ചെന്നൈ വിമാനത്താവളത്തിലും ഇറങ്ങിയപ്പോഴാണ് അധികൃതർ തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയും അറസ്റ്റിന് വഴിയൊരുങ്ങുകയും ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് കഴിഞ്ഞവർഷം എടുത്ത രണ്ട് കേസുകളിൽ പ്രതിയായ റിൻസൺ കുറ്റകൃത്യത്തിന് ശേഷം സൗദി അറേബ്യയിലേക്ക് കടന്നിരുന്നു. പോലീസ് അന്വേഷണം അറിഞ്ഞ ഇയാൾ കേരളത്തിൽ വരാതെ മുംബൈയിൽ ഇറങ്ങിയപ്പോൾ വിമാനത്താവള അധികൃതർ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചതിനെതുടർന്നാണ് അറസ്റ്റ്. മണിക്കൂറുകൾക്കകം വിമാനമാർഗം മുംബയിൽ എത്തിയ റാന്നി എസ് ഐ ശ്രീജിത്ത് ജനാർദ്ദനൻ, എ എസ് ഐ മനോജ് എന്നിവരാണ് പിടികൂടി നാട്ടിലെത്തിച്ചത്.
കഴിഞ്ഞവർഷം തന്നെ രജിസ്റ്റർ ചെയ്ത കേസിൽ കുവൈറ്റിൽ പോയ മലപ്പുറം ചെമ്മനുശ്ശേരിൽ സ്വദേശി അഷ്‌റഫിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ തടഞ്ഞുവച്ച വിവരത്തെതുടർന്ന് ഉടനടി റാന്നി പോലീസ് സ്റ്റേഷനിലെ എസ് ഐ ഹരികുമാർ, സി പി ഓമാരായ സുധീർ, അശോക് എന്നിവരടങ്ങിയ സംഘം അവിടെയെത്തി അറസ്റ്റ് ചെയ്തു. ഏഴു ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പിന് കഴിഞ്ഞവർഷമെടുത്ത കേസിലെ പ്രതി അനു റഷ്യയിലേക്ക് കടന്നിരുന്നു.
നാട്ടിലേക്ക് തിരിച്ച ഇയാൾ തിരുവനന്തപുരത്ത് ഉറങ്ങാതെ ചെന്നൈ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ വിവരമറിഞ്ഞ് വിമാനമാർഗേണ എസ് ഐ സന്തോഷ്‌കുമാറും സി പി ഓ ഷിന്റോയും മണിക്കൂറുകൾക്കുള്ളിൽ അവിടെയെത്തി പിടികൂടുകയായിരുന്നു. ഈ കേസുകൾ കൂടാതെ കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ടായ പ്രധാനപ്പെട്ട എല്ലാ കേസുകളിലെയും പ്രതികളെ പിടികൂടി മികവ് തെളിയിക്കാൻ റാന്നി പോലീസിന് സാധിച്ചു.
പഴവർഗങ്ങളുടെ കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് റാന്നി സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ തമിഴ്നാട് സ്വദേശി കുമാറിനെ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ ഈറോഡിൽ വച്ച് അറസ്റ്റ് ചെയ്തതും റാന്നിക്കാരനായ ഒരാളുടെ 4 കാറുകൾ വാടകയ്‌ക്കെടുത്തു മറിച്ചുവിറ്റ എറണാകുളം സ്വദേശി അജയ് ഘോഷിനെ ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ബംഗളുരുവിൽ നിന്നും പിടികൂടിയതും സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് റാന്നി സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തശേഷം ഒളിവിൽ കഴിഞ്ഞുവന്ന സുനിൽ ലാൽ എന്ന പ്രതിയെ മാവേലിക്കരയിൽ ഒളിച്ചുതാമസിക്കുന്നതറിഞ്ഞ് അവിടെയെത്തി അറസ്റ്റ് ചെയ്തതും ഇക്കൂട്ടത്തിൽപ്പെടുന്നവയാണ്.
കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ആണ് ലുക്ക് ഔട്ട് സർക്കുലർ പ്രസിദ്ധീകരിക്കുന്നത്. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നയാളിന്റെ പ്രവർത്തനങ്ങൾ നിലവിൽ എവിടെയാണ് ഉള്ളത് അയാളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ഒക്കെ ശേഖരിക്കുന്ന ലക്ഷ്യത്തിലേക്ക് ഇന്റർപ്പോൾ പുറപ്പെടുപ്പിക്കുന്നതാണ് ബ്ലൂ കോർണർ നോട്ടീസ്. ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട് യഥാസമയം ഏർപ്പെടുത്തിയ ക്രമീകരണങ്ങളും റാന്നി ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ നിർദേശങ്ങളും അനുസരിച്ച് പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ അതിവേഗം സ്വീകരിച്ച നടപടികളിലൂടെയാണ് ഗൗരവതരമായ കേസുകളിൽ അറസ്റ്റ് ഉണ്ടായത്. ഈ കേസുകളുടെ അന്വേഷണത്തിൽ പോലീസ് ഇൻസ്‌പെക്ടർ സുരേഷിനൊപ്പം എസ് ഐമാരായ ശ്രീജിത്ത് ജനാർദ്ദനൻ, ഹരികുമാർ, എ എസ് ഐ മനോജ്, എസ് സി പി ഓ ലിജു, സി പി ഓമാരായ രഞ്ജു, അജാസ്, ഷിന്റോ, സുനിൽ, സലാം, സുധീർ എന്നിവർ ആദ്യാവസാനം പങ്കെടുത്തു.