റാന്നി: കെ.എസ്.ടി.പി സ്റ്റോക്ക് യാർഡ് എന്ന ബോർഡ് വെച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുള്ള അനധികൃത മണ്ണ് നികത്തൽ മൂലം പരിസരവാസികൾ ദുരിതത്തിൽ. മന്ദമരുതി ജംഗ്ഷന് സമീപം വായനശാല പടിക്കലാണ് സ്വകാര്യ ഭൂമിയിൽ കെ.എസ്.ടി.പി ബോർഡ് വെച്ച് മണ്ണിട്ട് നികത്തിയത്.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കോന്നി-പ്ലാച്ചേരി റീച്ചിലെ നിര്‍മ്മാണങ്ങളുടെ മറവിലാണ് മണ്ണിടീല്‍. ഇതുമൂലം സമീപ വസ്തു ഉടമകളുടെ സ്ഥലത്ത് മരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വസ്തുവിലൂടെ ഉണ്ടായിരുന്ന കൈതോട് മണ്ണിട്ട് നികത്തുകയും ചെയ്തു. നല്ല മഴ പെയ്താൽ മണ്ണ് ഒഴുകി വസ്തു ഉടമകൾക്ക് വലിയ നാശനഷ്ടം ഉണ്ടാകും.
മണ്ണു കൂനയുടെ വശത്തുകൂടി വഴി വെട്ടി സ്ഥലം പൂർണമായും മണ്ണിട്ട് നികത്താൻ ഉള്ള ശ്രമത്തിലാണ് ഉടമ ഇപ്പോൾ. കെ.എസ്.ടി.പി യുടെയും റോഡ് നിർമ്മാണ കമ്പനികളുടെയും ശ്രദ്ധയിൽ വിഷയം പെടുത്തുമെന്നും കൈത്തോട് പുനഃസ്ഥാപിക്കുകയും, സമീപവാസികളുടെ ആശങ്കകൾ പരിഹരിക്കുകയും, നാശനഷ്ടം നികത്തുകയും ചെയ്യുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് വാർഡ് മെമ്പർ റൂബി കോശി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രമോദ് മന്ദമരുതി എന്നിവർ അറിയിച്ചു.





























