ബിഹാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ. ബിഹാറിലെ അറാഹിൽ നിന്നാണ് ഇവർ പിടിയിലായത്. 2 പ്രതികൾ കൂടി ഉടൻ പിടിക്കുമെന്ന് പോലീസ് അറിയിച്ചു. മാർച്ച് 31നാണ് കൂട്ടബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കേസിൽ 5 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി തൻ്റെ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് സംഭവം. വഴിയിൽ കാത്തുനിന്ന 15 കാരിയെ റിക്ഷാ ഡ്രൈവർ ബലമായി ഓട്ടോയിൽ കയറ്റി. വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം പ്രതി രണ്ട് പേരെ കൂടി വിളിച്ചു വരുത്തി.
ഇവരും പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. ശേഷം കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി. പെൺകുട്ടി നിലവിളിച്ചപ്പോൾ റോഡിലേക്ക് വലിച്ചെറിഞ്ഞു. തലയ്ക്ക് പരുക്കേറ്റ് റോഡിൽ കിടന്ന കുട്ടിയെ പിന്നീട് പോലീസ് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലാത്സംഗം സംശയിച്ച പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്നാണ് പീഡന വിവരം പുറത്തുവരുന്നതും.





























