കോഴിക്കോട് : മന്ത്രി എ.കെ. ശശീന്ദ്രനെതിരെ വനിതാ നേതാവ് പീഡനപരാതി നൽകി. പരാതിയിൽ സംസ്ഥാന നേതൃത്വം ഉടൻ നടപടി എടുക്കണമെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പ്രമേയം ആവശ്യപ്പെട്ടു. എന്നാൽ പരാതി ഉന്നയിക്കേണ്ടത് അവസാന നിമിഷമല്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ പറഞ്ഞു.
എന്‍സിപിയില്‍ ശശീന്ദ്രനെതിരെ പടയൊരുക്കം ശക്തമാണ്. ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന നിര്‍വാഹകസമിതിയംഗം പി.എസ്.പ്രകാശന്‍ രാജിവെച്ചു. ശശീന്ദ്രനു വീണ്ടും അവസരം നല്‍കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തെ കാണാനായി ഇന്ന് ഡല്‍ഹിയിലേക്കു പോകും. ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. എ.കെ. ശശീന്ദ്രനെതിരെ കൊച്ചിയിലും കോഴിക്കോടും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടെയാണ് പുതിയ പീഡന ആരോപണം ഉയർന്നിരിക്കുന്നത്.