കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയർന്നുവന്ന ബലാത്സംഗ പരാതി കള്ളമെന്ന് സർക്കാർ ഹൈക്കോടതിയിൽ. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതിയാണ് വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. പരാതിക്ക് ഒരുവിധ അടിസ്ഥാനവുമില്ലെന്നും കേസ് എടുക്കാനുള്ള തെളിവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മലപ്പുറം എസ്.പി സുജിത് ദാസ്, ഡിവൈ.എസ്.പി ബെന്നി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മലപ്പുറം അഡീഷനല്‍ സൂപ്രണ്ട് ഓഫ് പോലീസ് ഫിറോസ് എം. ഷഫീഖ് ആണ് സര്‍ക്കാരിനായി സത്യവാങ്മൂലം നല്‍കിയത്. വീട്ടമ്മ നല്‍കിയ പരാതി വ്യാജമാണ്. ഇത് സംബന്ധിച്ച് ആവശ്യമായ പരിശോധനകളും തെളിവുകളും പോലീസ് ശേഖരിച്ചിരുന്നു. എസ്.പി അടക്കമുള്ളവരുടെ ഡ്യൂട്ടി രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ വീട്ടമ്മ നല്‍കിയ മൊഴി പൊരുത്തപ്പെടുന്നതല്ലെന്ന് ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥർക്കെതിരെയുള്ള വീട്ടമ്മയുടെ ഹർജി തള്ളണമെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ കേസ് എടുത്താല്‍ അത് പോലീസുകാരുടെ മനോവീര്യം തകര്‍ക്കുമെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.