ഹൈദരാബാദ് : ഹൈദരാബാദിൽ അഞ്ച് പേർ ചേർന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ആഢംബര കാറിൽ കയറ്റി ബലാത്സംഗം ചെയ്‌ത സംഭവത്തിൽ നാലാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു. കേസിൽ അഞ്ചു പ്രതികളാണുള്ളത്. ഏറ്റവും ഒടുവിൽ അറസ്റ്റിലായതും പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയാണ്. 17കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ അഞ്ചു പ്രതികളിൽ മൂന്നുപേരും പ്രായപൂർത്തിയാകാത്തവരാണ്. 18 വയസുള്ള സദുദ്ദീൻ മാലിക്കിനെയാണ് ആദ്യം പിടികൂടിയത്. ശനിയാഴ്ച്ച പ്രായപൂർത്തിയാകാത്ത രണ്ടു പേരെ പിടികൂടി. അവസാന പ്രതിക്കു വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. മേയ് 28 ന് പബ്ബിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ കൊണ്ടു പോയി വിടാമെന്ന് പറഞ്ഞു കാറിൽ കയറ്റിയാണ് ജൂബിലി ഹിൽസ് ഏരിയയിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തത്.
എഎംഐ പാർട്ടിയുടെ എംഎൽഎയുടെ മകൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി എംഎൽഎയുടെ ആരോപണം. എംഎൽഎയുടെ മകനെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. പെൺകുട്ടിയെ കാറിൽ വെച്ച് ഉപദ്രവിക്കുന്നതിന്റെ ആധികാരികത തെളിയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത വീഡിയോ ദൃശ്യങ്ങൾ തെളിവുകളായി പുറത്തുവിട്ടാണ് ബിജെപി എംഎൽഎ രഘുനന്ദൻ റാവു ആരോപണം ഉന്നയിക്കുന്നത്. ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎയ്‌ക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. സംഭവത്തെ അപലപിച്ച് കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് രംഗത്തെത്തിയത്.
കേസിലെ പ്രതിയായ പ്രായപൂർത്തിയാകാത്ത ഒരു പ്രതി ടിആർഎസ് എംഎൽഎയുടെ മകനാണ്. ഇയാൾക്ക് പോലീസ് ക്ലീൻ ചിറ്റ് നൽകിയെന്ന കാരണത്താലാണ് താൻ ചിത്രം പുറത്തുവിട്ടതെന്ന് രഘുനന്ദൻ റാവു പറഞ്ഞു. എംഎൽഎയുടെ മകന്റെ പങ്ക് തെളിയിക്കുന്നതാണ് വീഡിയോ എന്ന് കോൺഗ്രസ് ആരോപിച്ചു. വീഡിയോ പുറത്തുവിട്ടതോടെ ഇരയായ പെൺകുട്ടിയുടെയും കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും നഷ്ടപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നീതിയെക്കാൾ വലുതാണോ പ്രതിയുമായുള്ള ബന്ധമെന്നും കോൺഗ്രസ് എംപി ചോദിച്ചു.