പത്തനംതിട്ട: സൗജന്യമായി കൊടുക്കേണ്ട അരി റേഷന്‍ കടകളിൽ എത്തിയില്ലെങ്കിലും നിലവിലെ സ്റ്റോക്കിൽ നിന്ന് അരി കാർഡ് ഉടമകൾക്ക് നൽകുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാൽ പറഞ്ഞു.
അന്ത്യോദയ (മഞ്ഞ) കാർഡിന് മുപ്പത് കിലോ അരിയും അഞ്ച് കിലോ ഗോതമ്പും മുൻഗണന കാർഡ് (പിങ്ക് ) ഒരു അംഗത്തിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും നീല, വെള്ള എന്നി കാർഡുകൾക്ക് പതിനഞ്ച് കിലോ അരി വെച്ച് സൗജന്യമായും ലഭിക്കും. നിലവിലെ അന്ത്യോദയ (മഞ്ഞ ) മുൻഗണന (പിങ്ക് )എന്ന് ഈ കാർഡുകൾക് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന റേഷൻ വിഹിതം മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളൂ എന്നും അധികമായി പതിനഞ്ച് കിലോ കൂടി ആ കാർഡുകാർക്ക് ലഭിക്കില്ലെന്നും ജോൺസൻ വിളവിനാൽ പറഞ്ഞു.
ഉദാഹരണത്തിന് രണ്ട് അംഗങ്ങൾ മാത്രമുള്ള പിങ്ക് കാർഡിന് എട്ട് കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും ഇതു കൂടാതെ പതിനഞ്ച് കിലോ അരി കൂടി കാർഡ് ഉടമകൾ കടയുടമകളോട് ആവശ്യപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അങ്ങനെ അധികമായി ലഭിക്കില്ലെന്നും റേഷന്‍ കട ഉടമകളുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
നീരീക്ഷണത്തിൽ കഴിയുന്നരോ അവരുടെ വീടുകളില്‍ കഴിയുന്നവരോ കടയിൽ വരേണ്ടതില്ല. അവർ ഫോൺ വിളിച്ചുപറഞ്ഞാല്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ചു വീടുകളിൽ റേഷന്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നതാണെന്ന് ജോൺസൺ വിളവിനാൽ പറഞ്ഞു.