തിരുവനന്തപുരം :റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ ഏതാനും ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ എങ്കിലും മസ്റ്ററിങ്ങിനായി റേഷന്‍ കടകളിലെത്തുന്ന ഉപഭോക്താക്കൾ വളരെ കുറവാണെന്ന് ഡീലർമാർ. മൂന്നു മുതല്‍ എട്ടു വരെയാണ് ജില്ലയില്‍ മുന്‍ഗണന വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാര്‍ഡ് അംഗങ്ങൾക്ക് കെ.വൈ.സിക്കായി (മസ്റ്ററിങ്) അനുവദിച്ച സമയം. നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് പിന്നീട് നടക്കും. രണ്ടു ദിവസം കഴിഞ്ഞിട്ടും വളരെ കുറച്ച് കാർഡ് ഉടമകൾ മാത്രമേ റേഷന്‍ കടകളില്‍ എത്തി മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുള്ളൂ. എത്തുന്നവരില്‍ തന്നെ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളും ഇല്ലാത്ത അവസ്ഥയാണ്. കാര്‍ഡിലെ ഒരംഗം എത്തി മസ്റ്ററിങ് നടത്തിയതിനുശേഷം മറ്റ് അംഗങ്ങളെ കാത്തുനില്‍ക്കേണ്ട സാഹചര്യമാണ്. അതിനാല്‍ തന്നെ ദീര്‍ഘസമയം എടുക്കുന്നുണ്ട്. മാത്രമല്ല, പ്രവൃത്തി ദിവസങ്ങളിൽ വിദ്യാർഥികൾക്കും ജോലിക്കു പോകുന്നവർക്കും റേഷൻ കടകളിൽ എത്താൻ സാധിക്കില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ശനിയാഴ്ച കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കൂടുതൽ പേർ എത്തുമ്പോൾ മസ്റ്ററിങ് പ്രതിസന്ധിയിലാവുമെന്ന് ആശങ്കയും വ്യാപാരികൾ പങ്കുവെക്കുന്നു. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ വിഹിതം ലഭിക്കില്ലെന്നാണ് കേന്ദ്ര മുന്നറിയിപ്പ്. 3,56,493 റേഷന്‍ കാര്‍ഡുകളിലായി 13,71,060 ഗുണഭോക്താക്കള്‍ക്കാണ് ജില്ലയില്‍ ആദ്യഘട്ടത്തില്‍ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടത്. അന്ത്യോദയ അന്നയോജന (എ.എ.വൈ – മഞ്ഞ) കാര്‍ഡുകളില്‍ 1,26,410 ഗുണഭോക്താക്കളും പ്രയോറിറ്റി ഹൗസ് ഹോള്‍ഡ് (പി.എച്ച്.എച്ച് -പിങ്ക്) കാര്‍ഡുകളിലായി 12,44,650 പേരുമുണ്ട്. അടുത്ത മാസം മുതൽ മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും റേഷൻ ലഭിക്കുക. അതിനാൽ തന്നെ കുടുംബത്തിലെ എല്ലാ അംഗങ്ങളും റേഷൻ കടകളിൽ എത്തി വിരൽ പതിപ്പിക്കൽ നിർബന്ധമാണ്. നാലു ദിവസത്തിനകം ഇത് പൂർത്തിയാക്കാൻ കഴിയുമോ എന്നും വ്യാപാരികൾക്ക് ആശങ്കയുണ്ട്.
കിടപ്പിലായ അംഗങ്ങളെ വീടുകളിൽ പോയി വിരൽ പതിപ്പിക്കണം. ഇത് വ്യാപാരികൾ ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ഇത്തരം സാഹചര്യത്തിൽ റേഷൻ മസ്റ്ററിങ്ങിന് വ്യാപാരികളെ സഹായിക്കാൻ ആശാവർക്കർമാർ അടക്കമുള്ളവരുടെ സഹായം ലഭ്യമാക്കണമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി ആവശ്യപ്പെട്ടു. ബോധവത്കരണവും മുഴുവന്‍ മുന്‍ഗണന വിഭാഗം കാര്‍ഡ് അംഗങ്ങളെയും മസ്റ്ററിങ് കേന്ദ്രങ്ങളിലെത്തിക്കാൻ വാര്‍ഡ് മെംബർമാരുടെ നേതൃത്വത്തില്‍ അംഗൻവാടി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകർ എന്നിവരുടെ കര്‍മസേന രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.