തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഗവർണറുടെ മുൻകൈയിൽ എം ജി സർവകലാശാല വൈസ് ചാൻസലറായി ബിജെപി അനുകൂല സംഘടന നേതാവായ ഡോ. മാവൂതിനെ നിയമിച്ചതും സർവകലാശാല സെനറ്റിൽ നിരവധി ആർഎസ്എസ്–ബിജെപി പ്രതിനിധികളെ ഉൾപ്പെടുത്തിയതും അംഗീകരിക്കാനാകില്ല. 30 അംഗ സെനറ്റിൽ ബിജെപി ദേശീയ സമിതി അംഗം ഉൾപ്പെടെ സംഘ്പരിവാറുകാരായ 19 പേരെ ഗവർണർ നേരിട്ട് നാമനിർദേശം ചെയ്തിരിക്കുകയാണ്. ഗവർണറുടെ ഇത്തരം നീക്കങ്ങളെ യുഡിഎഫ് സർക്കാർ തുറന്നെതിർക്കണം.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ മറികടന്ന് സംഘ്പരിവാർ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഗവർണർ ജനാധിപത്യമൂല്യങ്ങളെയും ഫെഡറൽ സംവിധാനത്തിന്റെ താല്പര്യങ്ങളേയുമാണ് അട്ടിമറിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടർന്ന അതേ കടന്നുകയറ്റമാണ് ഗവർണർ ആവർത്തിക്കുന്നത്. ബിജെപി ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ആർ എസ് എസ്സിന്റെ ചട്ടുകങ്ങളാണ് ഗവർണർമാർ. ഈ അമിതാധികാര പ്രയോഗത്തിനെതിരിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ശക്തമായ പ്രതിരോധം ആവശ്യമാണ്.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവൻ രാഷ്ട്രീയ നേതൃത്വങ്ങളും ഒരുമിച്ച് നിലയിറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






























