ന്യൂഡല്‍ഹി : റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ച് മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ആറ് മാസത്തെ വായ്പ മൊറട്ടോറിയം റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ചത്. ഈ കാലത്തെ പലിശ കൂടി മൊറട്ടോറിയം തെരഞ്ഞെടുത്തവർക്ക് ഇനി തിരിച്ചടവിൽ ഉൾപ്പെടും. ഇവരുടെ തിരിച്ചടവിൽ ആറ് തവണ കൂടി വർധിക്കുന്നതാണ്. പലിശക്ക് പലിശ വരുന്നവർക്ക് പ്രതിമാസ തിരിച്ചടവ് തുക കൂടി വര്‍ധിക്കും.
മൊറട്ടോറിയം കാലയളവിൽ പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി ഒന്നാം തീയതിയാണ് വീണ്ടും പരിഗണിക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി നിർദേശം. മൊറട്ടോറിയം കാലയളവിലെ പലിശ തന്നെ രണ്ട് ലക്ഷം കോടി രൂപയോളം വരുമെന്ന് റിസർവ്വ് ബാങ്ക് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. മൊറട്ടോറിയത്തിലുണ്ടാകുന്ന വായ്പാ മുടക്കം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. സംസ്ഥാന സർക്കാരോ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോ മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടണമെന്ന് അഭ്യർത്ഥിച്ചിട്ടില്ലാത്തതുകൊണ്ട് അടുത്ത മാസം മുതൽ തിരിച്ചടവ് തുടങ്ങേണ്ടി വരും. സെപ്റ്റംബർ മുതൽ വായ്പ തിരിച്ചടവിന് മുടക്കം വന്നാൽ അത് ക്രെഡിറ്റിനെ ബാധിക്കുമെന്നും വിവരം.