ചെങ്ങന്നൂര്‍ : പ്രതിസന്ധികള്‍ നിറഞ്ഞ സഭയ്ക്ക് അവയെ അതിജീവിക്കുവാന്‍ കഴിഞ്ഞത് മര്‍ത്തോമ്മാശ്ലീഹായുടെ അനുഗ്രഹങ്ങള്‍ മൂലമാണെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ പ്രസ്താവിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ നല്കിയ സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന-സ്വീകരണ സമ്മേളനം മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസന മെത്രാപ്പോലീത്താ റൈറ്റ്.റവ.ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌ക്കോപ്പാ ഉത്ഘാടനം ചെയ്തു.
തുമ്പമൺ ദദ്രാസന മെത്രാപ്പോലീത്താ അഭി.കുറിയാക്കോസ് മാര്‍ ക്ലിമീസ് അനുഗ്രഹ പ്രഭാഷണവും കേരള സംസ്ഥാന ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ മുഖ്യപ്രഭാഷണവും നടത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി, കേന്ദ്ര വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, മുൻസിപ്പല്‍ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, കുമാരി അബീഗയിൽ എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി. ഫാ.മാത്യു വര്‍ഗീസ് പുളിമൂട്ടിൽ മംഗളപത്ര സമർപ്പണവും, ഫാ.ജോണ്‍ പോള്‍ ജീവിതരേഖാ അവതരണവും നിർവഹിച്ചു.
തുടർന്ന് ഭദ്രാസനത്തിന്‍റെയും വിവിധ ഇടവകകളുടെയും ഉപഹാരങ്ങൾ സമർപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കല്‍ സ്വാഗതവും, സഭാ മാനേജിംഗ് കമ്മറ്റിയംഗം ഫാ.സി.കെ ഗീവര്‍ഗീസ് കൃതജ്ഞതയും പറയും. വൈകുന്നേരം 4 മണിക്ക് കാതോലിക്കാ ബാവായെ വാദ്യമേളങ്ങളോടെയും, പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ ബഥേല്‍ അരമന പള്ളിയിലേക്ക് സ്വീകരിച്ചു. തുടർന്ന് ധൂപപ്രര്‍ത്ഥനയ്ക്കു ശേഷം പരിശുദ്ധ കാതോലിക്കാ ബാവായെ വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന സ്ഥലമായ മാര്‍ പീലക്സിനോസ് നഗറിലേക്ക് (മുളക്കുഴ സിസി പ്ലാസാ) ആനയിച്ചു. ഭദ്രാസനത്തിലെ മുഴുവൻ ദേവാലയങ്ങളിൽ നിന്നും പരി.കാതോലിക്കാ ബാവായെ സ്വീകരിക്കുവാൻ പ്രതിനിധികൾ എത്തിച്ചേർന്നിരുന്നു.