മലപ്പുറം: താനൂരിലെ ബോട്ടപകടം വേദനാജനമാണെന്നും ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്. തട്ടേക്കാടും തേക്കടിയും നാം മറന്നിട്ടില്ലെന്നും വിനോദസഞ്ചാരം ദുരന്തപര്യവസായി ആകുന്നത് അംഗീകരിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ സഞ്ചാരികളുമായി പോകുന്ന ബോട്ടുകൾ കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കുറിച്ചു.
ഒരു അന്വേഷണ കമ്മീഷനും റിപ്പോർട്ടുകളും താനൂരിൽ നഷ്ടമായ ജീവനുകൾക്ക് പകരമാകില്ല. കുഞ്ഞുങ്ങളടക്കം അകാലത്തിൽ പൊലിഞ്ഞവരുടെ ഉറ്റവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. അത്രത്തോളം വേദനാജനകമാണ് താനൂരത്തെ അപകടം. എന്നാൽ രാത്രി വൈകിയും നടന്ന രക്ഷാപ്രവർത്തനത്തിൽ കുറെയധികം ജീവനുകൾ രക്ഷിക്കാനായത് ആശ്വാസകരമായ വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് അനുശേചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ കേന്ദ്ര സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം സംഭവിച്ച സ്ഥലത്ത് എൻഡിആർഎഫും ഇന്ന് പുലർച്ചെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി നടക്കും.