ന്യൂഡൽഹി: സമ്പത്തിന്‍റെ പുനർവിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശങ്ങൾ പ്രചാരണായുധമാക്കി ബി.ജെ.പി. ന്യൂസ് ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്സിനേക്കുറിച്ച് നടത്തിയ പരാമർശമാണ് കോൺഗ്രസിനെതിരേ ബി.ജെ.പി. ആയുധമാക്കിയിരിക്കുന്നത്. സമ്പത്ത് പുനർവിതരണം സംബന്ധിച്ച് കോൺഗ്രസിന്‍റെ നയം ചൂണ്ടിക്കാട്ടി മോദി നടത്തിയ വിദ്വേഷ പരാമർശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇതു സംബന്ധിച്ച പിത്രോദയുടെ വിശദീകരണം. അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്സ് നയത്തേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് വിഷയത്തിൽ കോൺഗ്രസിന്‍റെ നിലപാട് വിശദീകരിക്കാനായിരുന്നു പിത്രോദയുടെ ശ്രമം.’ഇൻഹെറിറ്റൻസ് ടാക്സ് നയമനുസരിച്ച് നൂറ് ദശലക്ഷം ഡോളർ ആസ്തിയുള്ള ഒരാൾ മരണപ്പെട്ടാൽ അതിൽ 45 ശതമാനം സമ്പത്ത് മാത്രമാണ് അനന്തരവകാശികൾക്ക് ലഭിക്കുക. ബാക്കി 55 ശതമാനം സർക്കാർ ഏറ്റെടുക്കും. നിങ്ങളും നിങ്ങളുടെ തലമുറയും ക്ഷേമത്തോടെ ജീവിച്ചു, ഇപ്പോൾ നിങ്ങൾ മടങ്ങുകയാണ്. നിങ്ങളുടെ സമ്പത്തിൽ ഒരു പങ്ക് പൊതുജനങ്ങൾക്കുള്ളതാണ്. ന്യായമായ കാര്യമാണിത് എന്നാണ് എന്‍റെ അഭിപ്രായം’, പിത്രോദ പറഞ്ഞു.
‘എന്നാൽ, ഇന്ത്യയിൽ അത്തരത്തിൽ ഒരു നിയമം ഇല്ല. 10 ദശലക്ഷം ആസ്തിയുള്ള ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ മക്കൾക്കാണ് ആ 10 ദശലക്ഷവും ലഭിക്കുക. പൊതുജനങ്ങൾക്ക് ഒന്നും ലഭിക്കില്ല. ഇത്തരം പ്രശ്നങ്ങൾ ജനം ചർച്ചചെയ്യേണ്ടതുണ്ട്. സമ്പത്തിന്റെ പുനര്‍വിതരണത്തേക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ നമുക്ക് പുതിയ നയങ്ങളേക്കുറിച്ചും പദ്ധതികളേക്കുറിച്ചും സംസാരിക്കേണ്ടിവരും. അവ അതിസമ്പന്നരുടെയല്ല, ജനങ്ങളുടെ താല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ളതായിരിക്കും’, അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഇതിനു പിന്നാലെ സാം പിത്രോദയുടെ പരാമർശം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി ബിജെപി രംഗത്തെത്തി. പിത്രോദയുടെ പരാമർശത്തോടെ കോൺഗ്രസ് പൂർണമായും തുറന്നുകാട്ടപ്പെട്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കട്ടെടുത്ത് അത് നിയമപരമായ കൊള്ളയാക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും ആരോപിച്ചു.