പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി ആർ തട്ടിപ്പും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കവുമാണെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ സന്ദീപ് വാര്യർ. ഭരണപരമായ അധികാരങ്ങളോ നിയമപരമായ യാഥാർത്ഥ്യങ്ങളോ പരിശോധിക്കാതെ കേവലം മാധ്യമശ്രദ്ധയും സോഷ്യൽ മീഡിയ കൈയടിയും മാത്രം ലക്ഷ്യമിട്ടാണ് മേയർ ഇത്തരം വീൺവാക്കുകൾ പടച്ചുവിടുന്നതെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളായ സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ വില നിശ്ചയിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യാതൊരു നിയമപരമായ അധികാരവുമില്ലെന്നതാണ് യാഥാർത്ഥ്യം.
തിയേറ്ററുകൾ സ്വകാര്യ ഇടങ്ങളാണെന്നും അവിടെ വിൽക്കുന്ന സാധനങ്ങൾക്ക് സ്വന്തം നിലയിൽ വില നിശ്ചയിക്കാനുള്ള പൂർണ്ണ അവകാശം തിയേറ്റർ ഉടമകൾക്കുണ്ടെന്നും 2023ൽ സുപ്രീം കോടതി വളരെ വ്യക്തമായി ഉത്തരവിട്ടിട്ടുള്ളതാണ്. അഭിഭാഷകൻ കൂടിയായ മേയർക്ക് ഈ നിയമപരമായ പരിമിതി വ്യക്തമായി അറിയാമായിരുന്നിട്ടും നഗരസഭ ഇടപെട്ട് വില നിയന്ത്രിക്കുമെന്ന് പ്രഖ്യാപിക്കുന്നത് തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ്. നഗരസഭ അത്തരമൊരു ഉത്തരവിറക്കിയാൽ തന്നെ കോടതിയിൽ ഒരു മിനിറ്റ് പോലും നിലനിൽക്കില്ല. കഴിവുണ്ടെങ്കിൽ അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയർപോർട്ടിലെ അമിതവില കുറപ്പിയ്ക്കാൻ മേയർ തയ്യാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.































