ഡൽഹി: ഇന്ത്യയുമായുളള ബന്ധം പഴയ രീതിയിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബ. ഇന്ത്യയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഇന്ത്യയെയും യുക്രെയ്‌നെയും പരമ്പരാഗത സുഹൃത്തുക്കളെന്നാണ് ദ്വിമിത്രോ കുലേബ വിശേഷിപ്പിച്ചത്. റഷ്യയുമായുളള യുദ്ധത്തിന് പിന്നാലെയാണ് യുക്രെയ്‌നുമായുളള ഇന്ത്യയുടെ ബന്ധത്തിന് മങ്ങലേറ്റത്. റഷ്യൻ ക്രൂഡ് ഓയിലിന് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധം മറികടന്ന് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ വാങ്ങാനുളള ഇന്ത്യയുടെ തീരുമാനമാണ് ബന്ധത്തിൽ വിളളൽ ഉണ്ടാക്കിയത്.
റഷ്യയ്‌ക്ക് മേൽ കടുത്ത നടപടിയെടുക്കാത്തതും യുക്രെയ്‌ന്റെ പരിഭവത്തിന് കാരണമായി. എന്നാൽ നയതന്ത്ര തലത്തിൽ നരേന്ദ്രമോദി സർക്കാർ നടത്തിയ ശക്തമായ ഇടപെടലാണ് യുക്രെയ്‌നെ വീണ്ടും ഇന്ത്യയുമായി അടുക്കാൻ പ്രേരിപ്പിച്ചത്. ദ്വിമിത്രോ കുലേബയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് എസ് ജയശങ്കർ പറഞ്ഞു. എല്ലാ മേഖലകളിലുമുളള സഹകരണം ശക്തമാക്കേണ്ടതാണ്. അത് പ്രാധാന്യത്തോടെ കാണുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരബന്ധം പഴയ തലത്തിലെത്തിക്കുകയാണ് അടിയന്തര ലക്ഷ്യമെന്നും ജയ്ശങ്കർ എക്‌സിലൂടെ അറിയിച്ചു.