മൊഹാലി : വനിതാ ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ പെൺകുട്ടിയുടെ മൊബൈൽ ഫോണിൽനിന്നു മറ്റൊരു വിഡിയോ കൂടി പോലീസ് കണ്ടെടുത്തു. എന്നാല്‍ സ്വന്തം സ്വകാര്യ വീഡിയോ കാമുകനുമായി പങ്കിടുന്നതു കുറ്റകരമല്ലെന്നായിരുന്നു എസ്‌എസ്പിയുടെ വിശദീകരണം.
കൂടുതൽ പരിശോധനയിൽ ഫോണിൽ മറ്റൊരു വിഡിയോ കൂടി കണ്ടെത്തുകയായിരുന്നു. ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലാത്തതിനാൽ പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൊബൈലിൽനിന്നു ചില വീഡിയോകൾ ഡിലീറ്റായതായും പോലീസ് കണ്ടെത്തി. പെൺകുട്ടിയുടെയും മറ്റു രണ്ടു പ്രതികളുടെയും മൊബൈലുകൾ ചണ്ഡിഗഡിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിലേക്കു (സിഎഫ്എസ്എൽ) പരിശോധനയ്ക്കായി അയയ്ക്കാനാണ് പോലീസിന്‍റെ തീരുമാനം.
23 വയസ്സുകാരനായ കാമുകനും 31 വയസ്സുകാരനായ കൂട്ടാളിയുമാണ് കേസില്‍ അറസ്റ്റിലായത്. ഇവര്‍ അശ്ലീല വിഡിയോകൾ പോൺ വെബ്‌സൈറ്റുകൾക്കോ വിദേശത്തോ വിൽക്കുന്നവരാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിൽ ഇരുവർക്കും ഒരു സഹായി കൂടി ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ശുചിമുറി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അറസ്റ്റിലായ പെൺകുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമോയെന്ന് ഭയന്നാണ് മറ്റുള്ളവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് കരുതുന്നതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തത്.
മൂന്നു പ്രതികളെയും തിങ്കളാഴ്ച ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികൾ വിദ്യാർഥികളുടെ അശ്ലീല വിഡിയോകൾ ശേഖരിച്ച് മറ്റൊരു ഉപകരണത്തിൽ സൂക്ഷിച്ച് വിൽപന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് കോടതിയിൽ അറിയിച്ചു.
































