ദില്ലി : രാജ്യം ഒന്നടങ്കം കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി നേരിടുമ്പോൾ മറ്റൊരു ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്. കോവിഡ് -19 വാക്സീനുകൾ ഇന്ത്യയിലെ പുതിയ വേരിയന്റിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ രാജ്യത്തെ ഭാവിയിലെ സ്ഥിതിഗതികളെക്കുറിച്ച് ഏറെ ആശങ്കയുണ്ടെന്നും വിദഗ്ധർ പറയുന്നു.
രാജ്യത്ത് ലഭ്യമായ വാക്സീനുകൾക്ക് നിലവിൽ ഇന്ത്യയിൽ പ്രചരിക്കുന്ന പുതിയ കൊറോണ വൈറസ് വേരിയന്റിനെ പ്രതിരോധിക്കാൻ സാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇനിയും കോവിഡ് വൈറസിന്റെ വകഭേദങ്ങൾ വ്യാപിക്കാമെന്നും ഇതെല്ലാം വാക്സീനുകൾക്ക് പ്രതിരോധിക്കാൻ കഴിയുമോ എന്നും ആശങ്കയുണ്ട്.
തുടർച്ചയായ 15 ദിവസങ്ങളിലായി നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനിടെ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ അതിവേഗം കണ്ടെത്താനുള്ള രാജ്യത്തിന്റെ പരിമിതമായ സംവിധാനങ്ങളിൽ ആശങ്കയുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. കൃത്യമായ സമയത്ത് പുതിയ വേരിയന്റുകൾ കണ്ടെത്താനായാൽ മാത്രമാണ് ഭാവിയിലെ വ്യാപനം തടയാൻ കഴിയൂവെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ബി 1617 എന്നറിയപ്പെടുന്ന വേരിയന്റിന്റെ രണ്ടാം അല്ലെങ്കിൽ മൂന്നാം തലമുറ പതിപ്പുകൾ ഇതിനകം തന്നെ ഇന്ത്യയിൽ വ്യാപിക്കുന്നുണ്ടാകാം. ഇതിൽ ചിലത് കൂടുതൽ അപകടകരമാകുമെന്നാണ് മുൻ ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ പ്രൊഫസർ വില്യം ഹസെൽറ്റിൻ പറഞ്ഞത്.
നിലവിലെ വേരിയന്റ് ഇത്രയും വ്യാപകമായി പ്രചരിച്ചതിനാൽ ഭാവിയിൽ കൂടുതൽ പുതിയ വേരിയന്റുകൾ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. വിവിധ വകഭേദങ്ങൾ ഇതിനകം തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും വാക്സീനേഷൻ പ്രതിരോധത്തെ മറികടക്കുന്നുണ്ട്. ഇത് അതിവേഗം പടരുന്ന വലിയ പകർച്ചവ്യാധികൾക്ക് ആക്കം കൂട്ടുന്നു. ഫലപ്രദമായ വാക്സീനുകൾ നേരത്തേ നേടിയ ചില സമ്പന്ന രാജ്യങ്ങളിൽ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ വികസ്വര രാജ്യങ്ങളിൽ വൈറസ് ഇപ്പോഴും കാട്ടുതീ പോലെ പടരുകയാണ്.