ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും. മെറ്റ പബ്ലിക് പോളിസി മേധാവിയും ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക ഉദ്യോഗസ്ഥനുമാണ് ഹാജരാകുക. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിൽ സർക്കാർ വിരുദ്ധ പോസ്റ്റുകൾക്ക് ബോധപൂർവ്വം കൂടുതൽ പ്രചാരം നൽകുന്നുണ്ടോ എന്ന കാര്യത്തിൽ കേന്ദ്രം വിശദീകരണം തേടും. മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ഐ.ടി നിയമപ്രകാരം കമ്പനിക്ക് ഇന്ത്യയിലുള്ള നിയമപരിരക്ഷ റദ്ദാക്കുമെന്നും പാർലമെന്ററി സമിതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥനെതിരെ നിയമനടപടി വേണമെന്നും പ്രശ്നം മാപ്പപേക്ഷയിൽ ഒതുങ്ങില്ലെന്നും സമിതി അംഗങ്ങൾ പറഞ്ഞിരുന്നു. വിഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവു കൊണ്ടെന്നാണ് മെറ്റയുടെ വിശദീകണം.
പ്ലാറ്റ്‌ഫോമുകളിലെ വിവാദ ഉള്ളടക്കങ്ങളിൽ കമ്പനി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും മെറ്റയ്ക്ക് നിർദേശം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്തതിൽ മെറ്റ നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ പ്രചാരത്തെ സ്വാധീനിക്കാൻ മെറ്റയുടെ അൽഗോരിതങ്ങൾക്ക് സാധിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിച്ചേക്കും.




























