ആലപ്പുഴ : ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസനെ വധിക്കുന്നതിന് മുമ്പ് ആദ്യം വധിക്കാനായി പ്രതികള്‍ തീരുമാനിച്ചത് ഷാന്‍ വധക്കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രസാദിനെ. പ്രസാദിനെ കിട്ടാതായതോടെ മറ്റൊരു ആര്‍എസ്എസ് നേതാവിനെയും കൊലയാളി സംഘം തേടിപ്പോയി. ആ ശ്രമവും പരാജയപ്പെട്ടതോടെയാണ് താരതമ്യേന സുരക്ഷിതമായി എളുപ്പത്തില്‍ കൃത്യം നിര്‍വഹിക്കാന്‍ കഴിയുന്ന രണ്‍ജിത് ശ്രീനിവാസന്റെ വീട്ടിലേക്ക് പ്രതികള്‍ എത്തുന്നത്. കേസില്‍ മുഖ്യ ആസൂത്രകരായ രണ്ട് എസ്ഡിപിഐ നേതാക്കള്‍ ഉള്‍പ്പടെ 23 പേരാണ് പിടിയിലായത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ മരണപ്പെട്ട ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തന്നെ കൊലപാതകത്തിന് തിരച്ചടി നല്‍കുന്നതിനുള്ള നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും ആസൂത്രണം മണ്ണഞ്ചേരിയില്‍ നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് ഷാജിയുടെ അമ്പനാകുളങ്ങരയിലെ വസതിയില്‍ വെച്ചാണ് ആസൂത്രണം നടന്നത്. ആദ്യം വധിക്കാനായി പദ്ധതി ഇട്ടത് ഷാന്‍ വധക്കേസിലെ മുഖ്യ ആസൂത്രകനും ഷാനിന്‍റെ പ്രദേശത്ത് തന്നെ താമസിക്കുകയും ചെയ്യുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രസാദിനെയായിരുന്നു. പ്രസാദിനെ അന്വേഷിച്ച് പ്രതികള്‍ നഗരത്തിലെ ആര്‍എസ്എസ് കാര്യാലയമടക്കമുള്ള വിവധ ഇടങ്ങളില്‍ എത്തി. പ്രസാദിനെ കിട്ടാതായതോടെ ലക്ഷ്യം പുന്നപ്രയിലെ മറ്റൊരു ആര്‍എസ്എസ് നേതാവായി.
എന്നാല്‍ ഇയാള്‍ അക്രമിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിരുന്നതിനാല്‍ സുരക്ഷ ഒരുക്കിയിരുന്നു. ആ ശ്രമവും പാളിയതോടെയാണ് രണ്‍ജിത് ശ്രീനിവാസനിലേക്ക് ലക്ഷ്യം നീങ്ങിയത്. രണ്‍ജിതിനെ പ്രതികള്‍ ലക്ഷ്യം വക്കുമെന്നൊരു സൂചന പോലും പോലീസിനില്ലയിരുന്നു. പ്രതികള്‍ക്ക് താരതമ്യേന എളുപ്പം കൃത്യം നിര്‍വഹിക്കാന്‍ കഴിയുന്ന ഇടമായിരുന്നു രണ്‍ജിത്തിന്റെ വീട് നില്‍ക്കുന്ന പ്രദേശം.
തുടര്‍ന്ന് വെളളക്കിണറിലേയും മണ്ണഞ്ചേരിയിലേയും ഉള്‍പ്പടെ 12 അംഗങ്ങള്‍ ഇരുചക്രവാഹനത്തില്‍ രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. വന്നവര്‍ രണ്ടായി തിരിഞ്ഞ് വീടിന്റ മുന്‍ഭാഗത്തും പിന്‍വാതിലിലുമായി നിലയുറപ്പിച്ച ശേഷമായിരുന്നു ആക്രമണം. നഹാസിന്റെയും ഷാജിയുടേയും അറസ്റ്റോടെ പ്രാദേശിക ആസൂത്രണത്തെ സംബന്ധിച്ച് പോലിസിന് വ്യക്തമായ ധാരണ ലഭിച്ചു കഴിഞ്ഞു. കൊലയാളി സംഘത്തില്‍പ്പെട്ട മൂന്ന് പേരെക്കൂടി പോലീസിന് ലഭിക്കാനുണ്ട്. ഇവരെ കിട്ടിയാലും നേതൃത്വത്തിന്റെ പങ്ക് ഇനിയും പോലിസിന് അന്വേഷിക്കേണ്ടതായുണ്ട്.