ടെൽ അവീവ് : ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് നാല് ആഴ്ചകൾ പിന്നിടുമ്പോഴും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആഭ്യന്തര രാഷ്ട്രീയത്തിൽ അനുകൂല തരംഗം സൃഷ്ടിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുകൾ. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സൈനിക നീക്കങ്ങൾ ഇതുവരെ പൂർണ്ണ വിജയം കാണാത്തതും സർക്കാരിന്റെ ജനപ്രീതിയിൽ ഇടിവുണ്ടാക്കി. ഇത് നെതന്യാഹുവിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് തടയാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹം.
ഇസ്രായേൽ നിയമപ്രകാരം മാർച്ച് 31-നകം പാർലമെന്റിൽ ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ പരാജയപ്പെടും. ഇങ്ങനെ വന്നാൽ 90 ദിവസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. 225 ബില്യൺ ഡോളറിന്റെ പ്രതിരോധ കേന്ദ്രീകൃതമായ ബജറ്റ് പാസാക്കിയെടുക്കാൻ തന്റെ സഖ്യകക്ഷികളോട് നെതന്യാഹു അഭ്യർത്ഥിച്ചിട്ടുണ്ട്. യുദ്ധസമയത്ത് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സെപ്റ്റംബറോ ഒക്ടോബറോ വരെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.





























