മുംബൈ : റിസർവ് ബാങ്ക് ആക്സിസ് ബാങ്കിനും പിഴ ശിക്ഷ വിധിച്ചു. അഞ്ച് കോടി രൂപയുടെ കനത്ത പിഴയാണ് ചട്ടലംഘനം നടത്തിയെന്ന കുറ്റത്തിന് വിധിച്ചത്. 2017 മുതൽ 2019 വരെ മൂന്ന് മാർച്ച് മാസങ്ങളിലെ അവസാന ദിവസത്തെ സാമ്പത്തിക നില സംബന്ധിച്ച റിപ്പോർട്ടുകൾ പരിശോധിച്ചാണ് നടപടി.
ചില സംശയകരമായ ഇടപാടുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് നേരത്തെ നൽകിയ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതായി വ്യക്തമാക്കപ്പെട്ടിരുന്നു. തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ സ്വകാര്യ ബാങ്കിന്റെ മറുപടി തൃപ്തികരമായിരുന്നില്ല. പിന്നീട് ബാങ്ക് പ്രതിനിധികളുടെ വാദങ്ങൾ നേരിട്ട് കേട്ട ശേഷം കൂടിയാണ് അഞ്ച് കോടി രൂപയുടെ പിഴ ബാങ്കിന് മുകളിൽ കേന്ദ്ര ബാങ്ക് ചുമത്തിയത്.
ഇതിന് പുറമെ മഹാബലേശ്വർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് ഒരു ലക്ഷം രൂപയും അലിബാഗ് കോ-ഓപ്പറേറ്റീവ് ബാങ്കിന് അഞ്ച് ലക്ഷം രൂപയും വ്യത്യസ്ത കാരണങ്ങളിൽ റിസർവ് ബാങ്ക് പിഴ ചുമത്തിയിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമമായ മണി കൺട്രോളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്