പനജി : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗോവയിൽ സന്ദർശനം നടത്തുന്നതിനിടെ സംസ്ഥാനത്തെ പാർട്ടിയിൽ കൂട്ടരാജിയും സഖ്യത്തെ ചൊല്ലി പാർട്ടിയിൽ ആശയകുഴപ്പവും. പോർവോറിം നിയമസഭാ മണ്ഡലത്തിലെ ഒരു കൂട്ടം നേതാക്കൾ വെള്ളിയാഴ്ച രാവിലെ പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്ര എംഎൽഎ രോഹൻ ഖൗണ്ടയെ നേതാക്കൾ പിന്തുണയ്ക്കും.
അടുത്ത വർഷം തുടക്കത്തിൽ നടക്കാൻ സാധ്യതയുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ഗൗരവത്തിൽ കാണുന്നില്ലെന്നാണ് രാജിവെച്ച നേതാക്കളുടെ ആരോപണം. വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ ഗൗരത്തോടെ മത്സരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് താൽപ്പര്യമില്ലെന്ന് തോന്നുന്നു. നേതാക്കളുടെ മനോഭാവം കണ്ടാൽ അങ്ങനെയാണ് തോന്നുക മുൻ ജില്ലാ പഞ്ചായത്ത് അംഗമായ ഗുപേഷ് നായിക് പറഞ്ഞു.
ദക്ഷണി ഗോവയിൽ നിന്നുള്ള മുതിർന്ന തോവ് മൊറീനോ റിബെലോ രാജി പ്രഖ്യാപിച്ചത് കോൺഗ്രസിന് മറ്റൊരു തിരിച്ചടിയായി. പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടും കർട്ടോറിം മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ അലിക്സോ റെജിനൽഡോ ലോറൻകോയ്ക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയതിൽ താൻ അസ്വസ്ഥനാണെന്ന് റിബെലോയുടെ രാജിക്കത്തിൽ പറയുന്നു. ഗോവ ഫോർവാർഡ് പാർട്ടി (ജിഎഫ്പി)യുമായി സഖ്യമുണ്ടാക്കിയതിനെ ചൊല്ലി പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരിക്കെയാണ് കൂട്ടരാജികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജിഎഫ്പി കോൺഗ്രസിന് പിന്തുണ നൽകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഈ ഘട്ടത്തിൽ അതിനെ സഖ്യമായി കാണാനാവില്ലെന്നും ഗോവയിൽ കോൺഗ്രസിന്റെ ചുമതലയുള്ള പി.ചിദംബരം പറഞ്ഞു.