കൊച്ചി: താര സംഘടനയായ A.M.M.Aയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും. A.M.M.Aയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അല്ല രാജിയെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം തങ്ങൾ ഉയർത്തിയ ആവശ്യം ലളിതമായിരുന്നുവെന്ന് സംയുക്ത പ്രസ്താവനയിൽ രേവതിയും പത്മപ്രിയയും വ്യക്തമാക്കിയിട്ടുണ്ട്. ‘സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്ല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരേയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.
ഉത്തരം മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുകളിൽ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളിൽ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങൾ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്’ എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംയുക്തപ്രസ്താവനയിൽ ഇവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നുവെന്നും രേവതിയും പത്മപ്രിയയും കുറ്റപ്പെടുത്തുന്നുണ്ട്. ‘പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി.
അധികാരത്തിൻ്റെ മുഖങ്ങൾ മാറും. രീതികൾ മാറും. എന്നാൽ അസമത്വത്തിന്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാ’ണെന്നും ഇരുവരും കുറ്റപ്പെടുത്തുന്നുണ്ട്. A.M.M.A. രൂപം കൊണ്ടത് എല്ലാവരേയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണെന്നും എന്നാൽ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളിൽ നിന്ന് ക്രമേണ സംഘടനയെ ദുർബലപ്പെടുത്തിയെന്നും ഇരുവരും കുറ്റപ്പെടുത്തുന്നുണ്ട്. ഈ ഘട്ടത്തിൽ തങ്ങളുടെ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ലെന്നും ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനമാണെന്നും ഇരുവരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.






























