ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്ത് സിറ്റിയെ ഒന്നടങ്കം കുടിയിറക്ക് ഭീഷണിയിലാക്കി സ്വകാര്യ ഭൂമാഫിയകളുടെ വിളയാട്ടം. മലയോര ഹൈവേ നിർമാണം നടക്കുന്നതിന്റെ മറവിൽ ചപ്പാത്ത് സിറ്റിയിൽ ഒരു മാസത്തിലേറെയായി ചില സ്വകാര്യ വ്യക്തികൾ പെരിയാർ പുഴ കൈയേറി വാണിജ്യ സമുച്ചയം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. സംഭവം വിവാദമാകുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്‌തതിനു പിന്നാലെ ജില്ലാ ഭരണകൂടം നിർമാണം നിർത്തി വെക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് പഞ്ചായത്തും റവന്യൂ അധികൃതരും സ്ഥലത്തെത്തി നിർമാണം നിർത്തിവെപ്പിച്ചു.
ഇതിനിടെ ചിലർ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് വീണ്ടും നിർമാണം ആരംഭിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ പുഴ കൈയേറ്റങ്ങൾക്കെതിരെ വ്യാപക നടപടികൾ എടുത്തുകൊണ്ടിരിക്കെയാണ് ചപ്പാത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി കൈയേറ്റ മാഫിയ നിർത്താതെ നിർമാണം നടത്തുന്നത്.
എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലാണ് പരസ്യമായി നിയമ ലംഘനം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. മൂന്ന് ദിവസമായി പകലും രാത്രിയിലും നിർമാണം നടന്നിട്ടും റവന്യൂ വിഭാഗം ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. വകുപ്പിലെ തന്നെ ഉന്നത ഉദ്യോഗസ്ഥൻ കൈയേറ്റക്കാർക്ക് വേണ്ട ഒത്താശകൾ ചെയ്‌തുകൊടുക്കുന്നുണ്ടെന്ന വിവരങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ സ്വകാര്യ വ്യക്തികൾ നിയമത്തെ വെല്ലുവിളിച്ച് നടത്തുന്ന നിർമാണം ചപ്പാത്ത് സിറ്റിയെ ഒന്നടങ്കം കുടിയിറക്കിലേക്ക് തള്ളിവിടുമോയെന്ന ആശങ്കയും വ്യപകമായിരിക്കുകയാണ്. നിലവിൽ നടക്കുന്ന കൈയേറ്റം സംബന്ധിച്ച് പരിസ്ഥിതി സംഘടനകളോ, വ്യക്തികളോ കോടതിയെ സമീപിച്ചാൽ അത് ചപ്പാത്ത് സിറ്റിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും. മതിയായ രേഖകളില്ലാതെയാണ് സിറ്റിയിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ ചപ്പാത്തിൽ ഒരു രേഖകളുമില്ലാതെ കെട്ടിപ്പൊക്കിയത് നിരവധി കെട്ടിടങ്ങളാണ്. കേസ് കോടതിയിലെത്തുകയും ചപ്പാത്ത് സിറ്റിയിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായ കെട്ടിട നിർമാണങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തുകയും ചെയ്‌താൽ പ്രദേശത്തെയാകെ വീണ്ടും നിയമ കുരുക്കിലേക്ക് തള്ളിവിടും. ഈ കെട്ടിടങ്ങൾക്ക് നിർമാണ അനുമതി കൊടുത്ത ഉദ്യോഗസ്ഥർ, ഭരണ സമിതി അംഗങ്ങൾ തുടങ്ങി നിരവധി പേർ കോടതിയുടെ മുമ്പാകെ ഉത്തരം നൽകേണ്ടതായും വന്നേക്കാം.
മതിയായ രേഖകളില്ലാതെ ചപ്പാത്ത് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന വാണിജ്യ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ കോടതി നിർദേശിച്ചാൽ ചപ്പാത്ത് സിറ്റി തന്നെ ഇല്ലാതാകുന്ന സ്ഥിതി വിശേഷവും ഉണ്ടാകും. ഇത്തരം സാഹചര്യം മുന്നിൽ കണ്ട് കൈയേറ്റക്കാരെ തടയാൻ വ്യാപാരികൾക്കിടയിൽ തന്നെ ശ്രമം നടന്നിട്ടുണ്ടെങ്കിലും സാധ്യമായിട്ടില്ല. ചില തൽപ്പര കക്ഷികൾ നടത്തുന്ന അനധികൃത നിർമാണത്തിനെതിരെ ഇപ്പോൾ തന്നെ ചപ്പാത്ത് സിറ്റിയിലെ വ്യാപാരികൾക്കിടയിൽ അമർഷം പുകയുന്നുണ്ട്. അതേസമയം വിഷയത്തിൽ ഇടപെടേണ്ട പഞ്ചായത്ത് ഭരണ സമിതിയും റവന്യൂ വകുപ്പും മൗനം തുടരുന്നതും ഏറെ ദുരൂഹതയുണർത്തുന്നതാണ്.