പാലക്കാട് : പുതുശ്ശേരി ഗ്രാമ പഞ്ചായത്തിന് കോവിഡ് സഹായമായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍.) നല്‍കിയ ഒരുടണ്‍ അരി സമൂഹ അടുക്കളയിലെത്തിയില്ലെന്ന് പരാതി. സംഭവത്തിന് ഉത്തരവാദിയായ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണനെതിരേ കേസെടുത്ത് അറസ്റ്റുചെയ്യണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പി.യും രംഗത്തെത്തി.
കഴിഞ്ഞ 31-നാണ് എച്ച്.പി.സി.എല്‍. നല്‍കിയ ഒരുടണ്‍ അരി പഞ്ചായത്തോഫീസില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയത്. ഈ അരി ഗ്രാമപ്പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ലഭിച്ചില്ലെന്ന് ഇവര്‍ ആരോപിച്ചു. രസീത് ആവശ്യപ്പെട്ട് എച്ച്.പി.സി.എല്‍. അധികൃതര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചതോടെയാണ് സംഭവം വിവാദമായത്. അരി ലഭിച്ചകാര്യം പഞ്ചായത്ത് രേഖകളിലും ഉണ്ടായിരുന്നില്ല.
സമൂഹ അടുക്കളയിലേക്ക് അരി ലഭിക്കാത്ത സാഹചര്യത്തില്‍ രസീത് നല്‍കാനാവില്ലെന്ന് സെക്രട്ടറി അംബുജാക്ഷന്‍ എച്ച്.പി.സി.എല്‍. അധികൃതരെ അറിയിച്ചു. അരിയെക്കുറിച്ച് പ്രസിഡന്റിനോട് അന്വേഷിച്ചിരുന്നതായും അത് സമൂഹ അടുക്കളയിലേക്കുള്ളതല്ലെന്നാണ് അദ്ദേഹം അറിയിച്ചതെന്നും സെക്രട്ടറി പറഞ്ഞു. ഇത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് കോണ്‍ഗ്രസും ബിജെപിയും വിഷയം ഏറ്റെടുത്തത്.
പഞ്ചായത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കിയ അരി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വീതിച്ചു നല്‍കിയത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ വ്യക്തമാക്കി.
എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചത് പ്രകാരം ലഭിച്ച അരിയും പലവ്യഞ്ജനങ്ങളും പാവപ്പെട്ട ക്യാൻസർ രോഗികള്‍ക്കും വിധവകള്‍ക്കും വിതരണം ചെയ്യുകയായിരുന്നുവെന്നും അതിനെയാണ് ചിലര്‍ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതെന്നുമാണ് സി.പി.എം പുതുശ്ശേരി ലോക്കല്‍ സെക്രട്ടറി നല്‍കിയ വിശദീകരണം.