ലണ്ടൻ: ബ്രിട്ടനിൽ ജൂലായ് നാലിന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ഭരണവിരുദ്ധവികാരത്തിനൊപ്പം വാതുവെപ്പ് വിവാദത്തിലും ആടിയുലഞ്ഞ് പ്രധാനമന്ത്രി ഋഷി സുനകും അദ്ദേഹത്തിന്റെ കൺസർവേറ്റിവ് പാർട്ടിയും. പാർട്ടിയിലെ നേതാക്കളും ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് വാതുവെപ്പ് നടത്തി എന്നാണ് ആരോപണം. ഇതിന്റെപേരിൽ അഞ്ച് കൺസർവേറ്റിവ് നേതാക്കൾക്കെതിരേ ചൂതാട്ട കമ്മിഷൻ (ജി.സി.) അന്വേഷണമാരംഭിച്ചു. സംഭവത്തിൽ സുനകിന്റെ അംഗരക്ഷകൻ അറസ്റ്റിലായി. രണ്ടംഗങ്ങളെ ലേബർ പാർട്ടി സസ്പെൻഡ് ചെയ്തു.
പാർട്ടിക്കുള്ളിൽനിന്നു ലഭിച്ച വിവരങ്ങളുപയോഗിച്ച് തിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ചില കൺസർവേറ്റിവ് നേതാക്കളും ഉദ്യോഗസ്ഥരും വാതുവെപ്പ് നടത്തിയെന്നാണ് ആരോപണം. സുനകിന്റെ അടുത്ത അനുയായിയായ ക്രെയ്ഗ് വില്യംസ് തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട് 127 ഡോളറിന്റെ (ഏകദേശം 10,000 രൂപ) വാതുവെപ്പ് നടത്തിയെന്ന് രണ്ടാഴ്ചമുമ്പ് വെളിപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്. തിരഞ്ഞെടുപ്പുസമയത്ത് പാർട്ടിക്കുള്ളിലെ വിവരം ചോർത്തി സാമ്പത്തികനേട്ടമുണ്ടാക്കാൻ കൺസർവേറ്റിവ് നേതാക്കൾ ശ്രമിച്ചത് ജനാധിപത്യത്തിലെ വലിയ നാണക്കേടാണെന്ന് എതിർകക്ഷികൾ ആരോപക്കുന്നു.