അത്തിക്കയം: റോഡ് വികസനം ശാപമായി മാറുന്ന കാഴ്ചയാണ് ഇടമുറി-അത്തിക്കയം റോഡിലെ വെള്ളിയറ പടിക്കും വാഴക്കാല മുക്കിനും ഇടയിലുള്ള ഭാഗത്ത് ദൃശ്യമാകുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിങ് ഉയർത്തിയതോടെ ഇവിടെ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറുകൾ റോഡിന്റെ അതേ നിരപ്പിലായി മാറി. ഇതോടെ അപകടങ്ങൾ തടയാൻ സ്ഥാപിച്ച സുരക്ഷാ സംവിധാനം ഇപ്പോൾ വാഹനങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ്. വലിയ ഇറക്കവും കൊടുംവളവുമുള്ള ഈ മേഖലയിൽ മുൻപും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. വാഹനങ്ങൾ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിയാതിരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഇവിടെ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചത്. എന്നാൽ പുതിയ ടാറിങ് വന്നതോടെ ബാരിയറിന്റെ ഉയരം കുറയുകയും വാഹനം തട്ടിയാൽ അത് സംരക്ഷണം നൽകുന്നതിന് പകരം തടസ്സമായി മാറുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ.
ശബരിമലയിലേക്കുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. നിലവിലെ അവസ്ഥയിൽ വലിയ ബസുകളോ ലോറികളോ നിയന്ത്രണം തെറ്റിയാൽ നിലവിലുള്ള ക്രാഷ് ബാരിയറുകൾക്ക് അവയെ പ്രതിരോധിക്കാൻ കഴിയില്ല. വളവ് തിരിയുന്നതിനിടയിൽ ക്രാഷ് ബാരിയറിൽ തട്ടി വാഹനം മറിയാനുള്ള സാധ്യതയും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.റോഡ് ഉയർത്തിയപ്പോൾ ക്രാഷ് ബാരിയറും അതനുസരിച്ച് ഉയർത്തണമായിരുന്നു. ഇപ്പോൾ ഇത് കേവലം ഒരു ഇരുമ്പ് പൈപ്പ് നിരത്തിയിട്ടത് പോലെയാണ്. രാത്രികാലങ്ങളിൽ ഈ ഭാഗത്തെ അപകടസാധ്യത ഇരട്ടിയാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് നിരപ്പിനോട് ചേർന്ന നിലയിലായതിനാൽ ബാരിയറുകൾക്ക് ഫലപ്രാപ്തിയില്ല. വലിയ വാഹനങ്ങൾ തിരിയുന്ന വേളയിൽ ബാരിയറിൽ തട്ടാൻ സാധ്യതയേറെയാണ്. മഴ പെയ്താൽ റോഡിലെ വഴുക്കൽ കാരണം നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാൻ സാധ്യതയുണ്ട്. അടിയന്തരമായി അധികൃതർ ഇടപെട്ട് ക്രാഷ് ബാരിയറുകളുടെ ഉയരം വർദ്ധിപ്പിക്കണമെന്നും വരാനിരിക്കുന്ന വലിയ അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം





























