റിയാദ് : സൗദി പ്രോ ലീഗിലേക്ക് യൂറോപ്പില്‍ നിന്നുള്ള കളിക്കാരുടെ ഒഴുക്കിന് പിന്നാലെ യൂറോപ്പില്‍ സാന്നിധ്യമറിയിക്കാന്‍ തയാറെടുത്ത് സൗദി പ്രൊ ലീഗ്. സൗദി പ്രോ ലീഗില്‍ കളിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഓള്‍ സ്റ്റാര്ർസ് ഇലവനും പ്രീമിയര്‍ ലീഗ്-ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ സൗഹൃദ മത്സരം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൗദിയില്‍ ആരാധക പിന്തുണ ഉറപ്പുവരുത്താമെന്നതിനാല്‍ പ്രോ ലീഗ് അധികൃതരുടെ ക്ഷണം മാഞ്ചസ്റ്റര്‍ സിറ്റി നിരസിക്കില്ലെന്നാണ് സൂചന. എന്നാല്‍ സിറ്റിയുടെ തിരക്കേറിയ മത്സരക്രമം കണക്കിലെടുത്ത് സൗഹൃദ മത്സരം എന്ന് നടത്തുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ഓഗസ്റ്റിലാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അല്‍ ഹിലാലുമായി രണ്ട് വര്‍ഷ കരാറൊപ്പിട്ടത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്നാണ് താരം അല്‍ ഹിലാലിലെത്തിയത്. അല്‍ ഹിലാലില്‍ 1359 കോടി രൂപയാണ് നെയ്മറിന്‍റെ വാര്‍ഷിക പ്രതിഫലം. താന്‍ സൗദിയിലെത്താനുള്ള കാരണം അല്‍ – നസ്‌റിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് നെയ്മര്‍ പറഞ്ഞിരുന്നു .പി എസ് ജിയില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയതോടെ പണക്കരുത്തിന്‍റെ കാര്യത്തില്‍ സൗദി പ്രൊ ലീഗ് സ്പാനിഷ് ലീഗായ ലാ ലിഗയെ മറികടന്നിരുന്നു. റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് കഴിഞ്ഞ സീസണൊടുവില്‍ നിരവധി സൂപ്പര്‍ താരങ്ങളാണ് യൂറോപ്പില്‍ നിന്ന് സൗദിയില്‍ കളിക്കാനെത്തിയത്. കരീം ബെന്‍സേമ, സാദിയോ മാനെ, എംഗോളോ കാന്‍റെ, റോബർട്ടോ ഫിർമിനോയും, ഹകിം സിയെച്ച് എന്നിവരെല്ലാം സൗദി പ്രോ ലീഗിലെത്തിയിരുന്നു.