റാന്നി: കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണ് അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. 2 വയസുകാരിയടക്കം 7പേർ വസിക്കുന്ന നിർദ്ധന കുടുബത്തിൻ്റെ വീടാണ് മഴയിൽ തകർന്നത്. ചെറുകുളത്തി ജണ്ടായിക്കല്‍ പുതുപ്പറമ്പില്‍ വയോധികനായ രവിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ മേല്‍ക്കൂരയുടെ കിടപ്പുമുറിയുടെ ഭാഗം തകര്‍ന്ന് മുറിക്കുള്ളിലേക്ക് വീണത്.
ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. മേൽക്കൂരയുടെ ഒരു ഭാഗം ഒടിയുന്ന ശബ്ദം കേട്ടതോടെ വീട്ടില്‍ ഉണ്ടായിരുന്ന രവിയുടെ ചെറുമകൻ പുറത്തേക്ക് എടുത്തു ചാടിയതിനാൽ അപകടത്തിൽ നിന്നും രക്ഷപെട്ടു. വീട്ടിലുള്ള മറ്റുള്ളവർ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയ സമത്താണ് വീടിൻ്റെ മേൽക്കൂര തകർന്നത്. രവിയുടെ മകളും ഭർത്താവും അവരുടെ മൂന്ന് മക്കളും മകളുടെ 3 വയസുള്ള പേരക്കുട്ടിയടക്കം 7 പേരായിരുന്നു ഇവിടെ താമസം.
റാന്നി പഴവങ്ങാടി പഞ്ചായത്തിലെ 11-ാം വാർഡിലാണ് ഈ വീട് സ്ഥിചെയ്യുന്നത്. 40 വര്‍ഷമായി ഈ വീട്ടിലാണ് രവി താമസിക്കുന്നത്. ഭാര്യ സരോജിനിക്ക് ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രിയിൽ പോയി വരാനുള്ള സൗകര്യത്തിന് മകളുടെ വീട്ടിൽ മറ്റുള്ളവര്‍ താമസിച്ചിരുന്നപ്പോഴും ഈ വീട്ടിൽ രവി താമസിക്കുന്നുണ്ടായിരുന്നു. 15 വർഷം മുൻപേ ഈ കുടുബം വീടിന് പഞ്ചായത്തിൽ അപേക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെയും പഞ്ചായത്ത് ഇവരുടെ അപേക്ഷ പരിഗണിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുകയല്ലാതെ നാളിതുവരെ ഇവർക്ക് വീട് ലഭിക്കാനുള്ള നടപടി പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. വീട് തകർന്നതോടെ എങ്കിലും അധികൃതരുടെ കണ്ണു തുറക്കണമെന്നാണ് ഇവരുടെ അപേക്ഷ.