പത്തനംതിട്ട : തിരക്ക് വർദ്ധിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് ശബരിമലയിൽ ഉണ്ടായതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് തുല്യമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. പ്രശ്നം അതീവ ഗുരുതരമായിട്ടും പരിഹാരമാകാതെ ഇപ്പോഴും തുടർന്നിട്ടും ഇങ്ങനെ നിസ്സാരവൽക്കരിക്കുന്ന മുഖ്യമന്ത്രി ജനസമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ്. ശബരിമലയിലെ ആചാരലംഘനത്തിന് വേഷ പ്രച്ഛന്നരായി വനിതകളെ പ്രവേശിപ്പിക്കാൻ പ്രകടിപ്പിച്ചതിന്റെ നൂറിലൊരംശം ഒരുക്കവും ആർജ്ജവവും ഇവിടെ കാട്ടിയിരുന്നെങ്കിൽ അനിഷ്ട സാഹചര്യങ്ങളാകെ ഒഴിവാക്കാൻ കഴിയുമായിരുന്നു. വൃശ്ചികം ഒന്നുമുതൽ നടക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഇക്കാലയളവിലെ ഏറ്റവും ജനത്തിരക്കുള്ള തീർത്ഥാടനമാണെന്ന വസ്തുത നിലനിൽക്കേ അത് വിജയിപ്പിക്കാൻ സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഏകോപിപ്പിക്കേണ്ട സന്ദർഭത്തിൽ അതു ചെയ്യാതെ സർക്കാരിന്‍റെ സർവ്വ സന്നാഹങ്ങളും നവ കേരള സദസ്സിലേക്ക് തിരിച്ചുവിട്ടതാണ് ശബരിമലയിലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.
പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവവും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിൽ വന്ന വീഴ്ചയും പ്രശ്നം സങ്കീർണമാക്കി. 41 ദിവസം കഠിനവ്രതം എടുത്ത് എത്തുന്ന അയ്യപ്പന്മാർക്ക് ശബരിമല ദർശനം നടത്താൻ കഴിയാതെ മടങ്ങേണ്ടി വന്നത് ചരിത്രത്തിലാദ്യമാണ്. ഒട്ടേറെ പേർ കുഴഞ്ഞു വീഴുകയും ഒരു ബാലിക മരിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടും പ്രശ്നത്തെ ഗൗരവമായി കാണാതെ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് പ്രശ്ന പരിഹാരത്തിൽ നിന്ന് ഒളിച്ചോടാനാണ് സർക്കാർ ശ്രമിച്ചത്. യാതൊരു ഏകോപനവുമില്ലാതെ ദേവസ്വം ബോർഡും വിവിധ വകുപ്പുകളും തമ്മിൽ പോരടിക്കുന്നതാണ് കണ്ടത്. എന്നിട്ടും ഒരു മന്ത്രി സംഘത്തെ അയക്കാനോ പമ്പയിൽ ക്യാമ്പ് ചെയ്ത് ഒരു നിമിഷം പോലും അവധി വെയ്ക്കാൻ ആവാത്ത കാര്യത്തിൽ സത്വര പരിഹാരം കാണാനോ ഒരു ശ്രമവും ഉണ്ടായില്ല. യഥാർത്ഥത്തിൽ നവകേരള സദസ്സ് നിർത്തിവെച്ച് സർക്കാരിന്റെ സർവ്വ സന്നാഹങ്ങളും ശബരിമലയിൽ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. അത് ചെയ്യുന്നതിനു പകരം നവകേരള സദസ്സിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശബരിമല വിഷയങ്ങൾ ഉയർത്തുന്നതെന്ന ബാലിശമായ വാദം അപലപനീയമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന തീർത്ഥാടകർ പോലും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് കൺതുറന്നു കാണാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഴിയണം. ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായെങ്കിലേ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി ഉണ്ടാകൂ എന്ന അവസ്ഥാവിശേഷം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും ദുരഭിമാനം വെടിഞ്ഞ് പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി ഉണ്ടാവണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.