പത്തനംതിട്ട : ആയിരക്കണക്കിന് കോടികള്‍ തട്ടിയെടുത്തുകൊണ്ട് വിദേശത്തേക്ക് മുങ്ങുവാന്‍ തയ്യാറെടുത്ത പോപ്പുലര്‍ റോയിയെയും കുടുംബത്തെയും കുരുക്കിയത് പത്തനംതിട്ട മീഡിയയുടെ അവസരോചിതമായ പ്രവര്‍ത്തനം. ഏറെ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ പത്തനംതിട്ട മീഡിയ വാര്‍ത്ത പുറത്തുവിട്ടതോടെ ആശ്വാസമായത് മുപ്പതിനായിരത്തോളം നിക്ഷേപകര്‍ക്കാണ്. പ്രതികളെ ഇന്ത്യയില്‍ നിന്നുതന്നെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞത് നിക്ഷേപകരുടെ വിജയമാണ്.
കോടികള്‍ വിദേശത്തേക്ക് കടത്തിയതിന് പിന്നാലെ പോപ്പുലര്‍ ഉടമ റോയിയും കുടുംബവും ഓസ്ട്രേലിയയിലേക്ക് കടക്കുവാനായിരുന്നു പദ്ധതി. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും അവര്‍ നടത്തിയിരുന്നു. റോയിയുടെ സഹോദരിയും കുടുംബവും ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാണ്. മാതാവിനെ നേരത്തെതന്നെ ഓസ്ട്രേലിയയില്‍ എത്തിച്ചിരുന്നു. കൊവിഡ് മഹാമാരി വന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പൂര്‍ണ്ണമായി ലോക്ക് ഡൌണിലായി. എയര്‍പോര്‍ട്ടുകള്‍ അടക്കുകയും വിമാന സര്‍വീസ് നിര്‍ത്തിവെക്കുകയും ചെയ്തു. ഈ അവസരത്തില്‍ നിക്ഷേപകരോട് 45 ദിവസം അവധി പറഞ്ഞ് റോയിയും കുടുംബവും ഓരോ ദിവസവും തള്ളിനീക്കുകയായിരുന്നു. പറഞ്ഞ അവധി നീണ്ടുപോയപ്പോള്‍ റോയിയും ഭാര്യ പ്രഭയും നിക്ഷേപകരുടെ വീടുകളില്‍ നേരിട്ടെത്തി വീണ്ടും അവധി പറഞ്ഞു. ഇത് നിക്ഷേപകര്‍ക്ക് കൂടുതല്‍ വിശ്വാസമായി. പണം എപ്പോഴെങ്കിലും തന്നാല്‍ മതിയെന്നും ചില നിക്ഷേപകര്‍ റോയിയോട് പറഞ്ഞു.
വിമാന സര്‍വീസ് ആരംഭിച്ചാലുടന്‍ രക്ഷപെടാന്‍ കാത്തിരുന്ന ഇവരുടെ ഓരോ നീക്കവും പത്തനംതിട്ട മീഡിയായുടെ ഇന്‍വെസ്റ്റിഗേഷന്‍ ടീം നിരീക്ഷിച്ചു വരികയായിരുന്നു. വാര്‍ത്ത പുറത്തുവന്നാല്‍ സ്ഥാപനം തകരുകയും നിക്ഷേപകര്‍ പ്രതിസന്ധിയിലാകുമെന്നും മനസ്സിലാക്കി ദീര്‍ഘ നാളുകളായി ഈ വാര്‍ത്ത രഹസ്യമായി വെക്കുകയായിരുന്നു പത്തനംതിട്ട മീഡിയ. ഇതിനിടയില്‍ വീട് അടച്ചുപൂട്ടി ഇവര്‍ വകയാറില്‍ നിന്നും മാറി. പോപ്പുലര്‍ ഉടമകള്‍ രക്ഷപെടുവാനുള്ള നീക്കമാണെന്ന് മനസ്സിലാക്കിയതോടെ 2020 ആഗസ്റ്റ് 14 ഉച്ചകഴിഞ്ഞ് 2:39 ന് പോപ്പുലര്‍ ഫിനാന്‍സ് തകരുന്ന വാര്‍ത്ത പത്തനംതിട്ട മീഡിയാ സ്പോട്ട് ലൈവിലൂടെ പുറത്തു വിടുകയായിരുന്നു.
പോപ്പുലറിന്റെ ആദ്യകാല ബ്രാഞ്ച് ആയ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ ഓഫീസില്‍ നിന്നുമാണ് ഈ വാര്‍ത്ത തത്സമയം ജനങ്ങളിലേക്ക് എത്തിച്ചത്. ആഗസ്റ്റ് 13 ന് വാര്‍ത്ത പുറത്തുവിടാന്‍ പത്തനംതിട്ട ബ്രാഞ്ചില്‍ പത്തനംതിട്ട മീഡിയ ടീം എത്തിയെങ്കിലും മുപ്പത് വര്‍ഷത്തിലധികമായി അവിടെ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ദയനീയതയും കണ്ണുനീരും കണ്ട് ആ ഉദ്യമത്തില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തുവിടാന്‍ താമസിക്കുന്ന ഓരോ നിമിഷവും പ്രതികള്‍ക്ക് രാജ്യം വിട്ടുപോകുവാന്‍ സാഹചര്യം ഒരുക്കുകയാണെന്ന് മനസ്സിലാക്കി തൊട്ടടുത്ത ദിവസംതന്നെ പത്തനംതിട്ട മീഡിയ ഈ വാര്‍ത്ത പുറത്തു വിടുകയായിരുന്നു.
ബ്രാഞ്ച് മാനേജര്‍ ജോയി എന്ന റിട്ടയേഡ് അധ്യാപകനെയും ലൈവില്‍ കൊണ്ടുവന്ന് തട്ടിപ്പിന്റെ സത്യം അദ്ദേഹത്തെക്കൊണ്ടുതന്നെ പറയിപ്പിച്ചു. ഇതോടെ റോയിക്കും കുടുംബത്തിനും രക്ഷപെടാനുള്ള പഴുതുകള്‍ അടയുകയായിരുന്നു. എന്നാലും ഇവര്‍ ശ്രമം ഉപേക്ഷിച്ചില്ല. നെടുമ്പാശ്ശേരിയില്‍ നിന്ന് ആഭ്യന്തര സര്‍വീസ് വഴി കടക്കുവാന്‍ ശ്രമിച്ചെങ്കിലും കണ്ടുപിടിക്കപ്പെട്ടതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച് ഇവര്‍ അവിടെനിന്നും രക്ഷപെട്ടു. പിന്നീട് ഒളിവില്‍ നിന്നുകൊണ്ട് രണ്ടു മക്കളെ ഡല്‍ഹി എയര്‍പോര്‍ട്ട് വഴി വിദേശത്തേക്ക് കടത്തുവാന്‍ ശ്രമിച്ചു. ഈ ശ്രമവും പാളി. രണ്ടുപേരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വിവരം കേരളാ പോലീസിനെ അറിയിച്ചതോടെ പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവരുവാന്‍ കേരളാ പോലീസ് നിര്‍ബന്ധിതരായി.
മക്കള്‍ രണ്ടുപേരും പിടിക്കപ്പെട്ടതോടെ തോമസ് ദാനിയേലും ഭാര്യ പ്രഭാ തോമസും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ മുമ്പാകെ കീഴടങ്ങുകയായിരുന്നു. കേസില്‍ തുടക്കംമുതല്‍ പോലീസിന്റെ അനാസ്ഥയും മെല്ലെപ്പോക്കും പ്രകടമായിരുന്നു. ഇതിനെതിരെ നിക്ഷേപകര്‍ കോടതിയെ സമീപിച്ചിരുന്നു. നിക്ഷേപകര്‍ക്ക് ആശ്വാസം ഉണ്ടായതും കോടതി നടപടികളിലൂടെയാണ്. നിലവില്‍ പ്രതികള്‍ കേസുകളുടെ കുരുക്കില്‍ അകപ്പെട്ടു കഴിഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കിയതോടെ പ്രതികള്‍ക്ക് രക്ഷപെടുവാനുള്ള എല്ലാ പഴുതുകളും അടഞ്ഞുകൊണ്ടിരിക്കുകയാണ്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്ന നിലയില്‍ ചില ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ അവകാശവാദവുമായി രംഗത്തെത്തിയത് തങ്ങളെ ഏറെ അത്ഭുതപ്പെടുത്തുന്നുവെന്ന് പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ആ വാര്‍ത്ത സ്പോട്ട് ലൈവിലൂടെ ജനങ്ങളിലേക്ക് ആദ്യമായി എത്തിച്ച വ്യക്തി എന്നനിലയില്‍ ഈ ഫിനാന്‍സ് തട്ടിപ്പിന്റെ എല്ലാ കാര്യങ്ങളും തനിക്ക് വ്യക്തമായി അറിയാമെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. സങ്കുചിത താല്‍പ്പര്യമുള്ള ചിലരും ചില നിക്ഷേപ സംഘടനകളിലെ പ്രവര്‍ത്തകരുമാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.