കർണാടക : എസ്.എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ സാങ്കേതിക തകരാറുണ്ടായതില്‍ രോഷാകുലരായി ഫാന്‍സ് തീയേറ്റര്‍ തല്ലിത്തകര്‍ത്തു. പ്രദര്‍ശനം ഇടയ്ക്കുവെച്ച് നിന്നുപോയതിന് വിജയവാഡയിലെ അന്നപൂര്‍ണ തീയേറ്ററിന് നേരെയാണ് ഫാന്‍സിന്റെ ആക്രമണമുണ്ടായത്. 7.30ന് തുടങ്ങിയ പ്രദര്‍ശനം സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം 8.40ന് അപ്രതീക്ഷിതമായി നിന്നുപോയതാണ് ഫാന്‍സിനെ ചൊടിപ്പിച്ചത്. പ്രദര്‍ശനം നിന്നുപോയത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തിയേറ്റര്‍ അധികൃതര്‍ ഇടപെട്ട് സാങ്കേതിക തകരാറുകള്‍ പരിഹരിച്ചെങ്കിലും ഫാന്‍സ് പിന്തിരിയാന്‍ തയാറായില്ല. കസേരകള്‍ നശിപ്പിച്ച ശേഷം ഇവര്‍ സ്‌ക്രീന്‍ തകര്‍ക്കാനും ശ്രമിച്ചു.
ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങിയ അക്രമികള്‍ തിയേറ്ററിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞുടച്ചു. പ്രദര്‍ശനം നടക്കുന്ന ഹാളിലേക്ക് കടക്കുന്ന വാതിലുകളും ഇവര്‍ നശിപ്പിച്ചു. പ്രദര്‍ശനം പുനരാരംഭിച്ചിട്ടും ഫാന്‍സ് അക്രമം തുടര്‍ന്നതോടെ തിയേറ്റര്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞയുടന്‍ പോലീസ് സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അക്രമികളില്‍ പലരും മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘രൗദ്രം രണം രുധിരം’ എന്ന ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ആര്‍ആര്‍ആറില്‍ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, അലിസണ്‍ ഡൂഡി, ഒലിവിയ മോറിസ്, റേയ് സ്റ്റീവെന്‍സണ്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 1920ല്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യ സമരസേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതകഥയാണ് ആര്‍ആര്‍ആര്‍.





























