പുതുച്ചേരി: ചത്ത പ്രാണിയെ ബിരിയാണിയിൽ കണ്ടെത്തിയ സംഭവത്തിൽ റെസ്റ്റോറന്റിന് ഉപഭോക്തൃ കമ്മീഷന്റെ ‘വിചിത്ര’ ശിക്ഷാവിധി. നഷ്ടപരിഹാരത്തുക നൽകുന്നതിനൊപ്പം പരാതിക്കാരന് അഞ്ച് ആഴ്ചത്തേക്ക് എല്ലാ ഞായറാഴ്ചയും രണ്ട് പ്ലേറ്റ് വീതം ഹൈദരാബാദി ചിക്കൻ ബിരിയാണി സൗജന്യമായി നൽകാനാണ് പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. ‘ബിരിയാണി ആൻഡ് കോ’ എന്ന റെസ്റ്റോറന്റിനെതിരെ പി. സുന്ദരകുമാര മണികണ്ഠൻ നൽകിയ പരാതിയിലാണ് ഈ വേറിട്ട വിധി. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമാണ് റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് വിളമ്പിയ ബിരിയാണിയിൽ ചത്ത പ്രാണിയെ പരാതിക്കാരൻ കണ്ടെത്തിയത്. ഉടൻ തന്നെ ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അദ്ദേഹം തെളിവുകൾ ശേഖരിച്ചു. മലിനമായ ഭക്ഷണം വിളമ്പിയത് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയുണ്ടെന്നും കാട്ടി 1,30,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം റെസ്റ്റോറന്റിന് വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ റെസ്റ്റോറന്റ് അധികൃതരുടെ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്.
കേസിൽ പരാതിക്കാരൻ സമർപ്പിച്ച ദൃശ്യങ്ങൾ കമ്മീഷൻ പരിശോധിച്ചു. ഇതിനു പുറമെ, പരാതിക്കാരൻ ഗൂഗിൾ റിവ്യൂവിൽ പരാതിപ്പെട്ടപ്പോൾ റെസ്റ്റോറന്റ് അധികൃതർ തെറ്റ് സമ്മതിച്ച് ക്ഷമാപണം നടത്തിയതും കോടതി ഗൗരവമായി പരിഗണിച്ചു. സുരക്ഷിതമല്ലാത്തതും മലിനവുമായ ഭക്ഷണം വിളമ്പി ഉപഭോക്താവിന്റെ വിശ്വാസം തകർത്തതിന് റെസ്റ്റോറന്റ് അധികൃതർ കുറ്റക്കാരാണെന്ന് കമ്മീഷൻ കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തിൽ 10,000 രൂപ നഷ്ടപരിഹാരവും കേസ് ചെലവിനത്തിൽ 3,000 രൂപയും നൽകാൻ റെസ്റ്റോറന്റിനോട് ഉത്തരവിട്ടു. ഇതിനു പുറമെയാണ് അഞ്ച് ആഴ്ചത്തേക്ക് എല്ലാ ഞായറാഴ്ചകളിലും രണ്ട് പ്ലേറ്റ് വീതം ബിരിയാണി സൗജന്യമായി പരാതിക്കാരന് എത്തിച്ചു നൽകാൻ നിർദേശിച്ചത്.






























