തിരുവനന്തപുരം : ജുഡീഷ്യറിയെ വരെ കൈപ്പിടിയിൽ ആക്കാനുള്ള ശ്രമങ്ങളാണ് ആർഎസ്എസ് നടത്തുന്നതെന്നും പ്രധാന മാധ്യമങ്ങളെ വിലയ്ക്കെടുത്ത് ജനാധിപത്യത്തിലെ നാല് തൂണുകളും കൈപ്പിടിയിൽ ആക്കാൻ അവർ ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണറെ അടക്കം ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിടി മുറുക്കാൻ ഉള്ള ആർഎസ്എസ് ശ്രമം കേരള സർക്കാർ ചെറുക്കുന്നതായി അദ്ദേഹം പറഞ്ഞു. സിപിഎം. കാേവളം ഏര്യാകമ്മിറ്റി വിഴിഞ്ഞത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഏറ്റവും അധികം ദരിദ്രരുള്ള, ദാരിദ്ര്യം അനുഭവിക്കുന്ന നാടായി ഇന്ത്യ മാറിയിരിക്കുന്നു. അതേ സമയം ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമത് അദാനി എത്തുകയും ചെയ്യുന്ന വിരോധാഭാസമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. പൊതു സ്വത്ത് പൂർണ്ണമായു വിരലിൽ എണ്ണാവുന്ന അതി സമ്പന്നർക്കായി ചിലവഴിക്കുകയാണ്. അദാനിയുടെ കള്ളത്തരങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നതിന് ശേഷവും അവരെ സംരക്ഷിക്കുന്നതിന് പൊതു മുതൽ വിനിയോഗിക്കുന്ന കാഴ്ചയാണ് കാണുന്നത്. പ്രാധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളിലെ ഈ കോർപ്പറേറ്റുകളുടെ കിട്ടാക്കടം എല്ലാം എഴുതി തള്ളുന്നു.
11.5 ലക്ഷം കോടി രൂപയാണ് ഇതുവരെ എഴുതി തള്ളിയത്. 8.5 ലക്ഷം കോടി കൂടെ എഴുതി തള്ളുന്നതിനുള്ള ആലോചനകൾ നടക്കുന്നു. കോൺഗ്രസിന് ഒരു തരത്തിലും ബിജെപി ക്ക് എതിരെ ഒരു ബദലാവാൻ സാധിക്കുന്നില്ല. ബിജെപി വർഗ്ഗീയമായി വേർതിരിവ് ഉണ്ടാക്കി നേട്ടം ഉണ്ടാക്കാൻ വേണ്ടിയാണ് അവർ ശ്രമിക്കുന്നത്. അവരുടെ വർഗ്ഗീയ അജണ്ടകളെ പ്രതിരോധിക്കാൻ വിശ്വാസികളെ കൂടെ നിറുത്തി മാത്രമേ സാധിക്കുകയുള്ളൂ. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗാന്ധിയെന്നും എം.വി. ഗാേവിന്ദൻ മാസ്റ്റർ പറഞ്ഞു.