തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടികളുടെ നൃത്ത പരിപാടി തടഞ്ഞ് ആർഎസ്എസ്. നെയ്യാറ്റിൻകരയിലാണ് സംഭവം. ചെങ്കല്‍ കാരിയോട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലാണ് സംഭവം ഉണ്ടായത്. അധ്യാപകരെയും രക്ഷിതാക്കളെയും ആക്രമിക്കാൻ ആർഎസ്എസ് പ്രവർത്തകർ ശ്രമിച്ചു. കുട്ടികളുടെ പരിപാടി ആർ.എസ്.എസ് നേതൃത്വത്തിലുള്ള ക്ഷേത്ര ട്രസ്റ്റ് അധികൃതരാണ് തടസ്സപ്പെടുത്തിയത്. കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾ സംഭാവന നൽകാത്തതിനെ തുടർന്നായിരുന്നു അതിക്രമം. പ്രദീപിൻ്റെ നേതൃത്വത്തിലുള്ള ബി.ജെ.പി, ആർ.എസ്.എസ് സംഘമാണ് തടസ്സപ്പെടുത്തിയത്.
വേദിയിലെ കർട്ടൻതാഴ്ത്തി കുട്ടികളെ ഇറക്കിവിട്ടു. പരിപാടി തടസ്സപ്പെടുത്താൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും പരിപാടി അവതരിപ്പിക്കാൻ ആർഎസ്എസ് പ്രവർത്തകർ അനുവദിച്ചില്ല. പത്ത് മാസമായി നിരന്തരം പരിശീലനം പൂർത്തിയാക്കിയാണ് കുട്ടികൾ പരിപാടിക്ക് എത്തിയത്. സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.