തിരുവനന്തപുരം: ഇല്ലാത്ത ഉത്തരവിൻറെ പേരിൽ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥന് കുടിവെള്ളം നിഷേധിക്കുകയും അതിനുള്ള കാരണങ്ങൾ മറച്ചുവയ്ക്കുകയും ചെയ്ത ജല അതോറിറ്റിയിലെ അഞ്ച് ഓഫീസർമാർക്കെതിരെ മൂന്നുവിധത്തിൽ കർശന നടപടിക്ക് വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് വാട്ടർഅതോറിറ്റി അകൗണ്ട്സ് ഓഫീസർ,ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ,സെക്രട്ടറീസ് യൂണിറ്റ് ഓഫീസർ,ഓപ്പറേഷൻസ് യൂണിറ്റ് ഓഫീസർ,ആർ ടി ഐ പോർട്ടലിൽ ബന്ധപ്പെട്ട വിവരങ്ങൾ ചേർക്കാത്ത വിവരാധികാരി എന്നിവർക്കെതിരെ പിഴ ചുമത്താനും അച്ചടക്ക നടപടിക്കും കമ്മിഷൻ നോട്ടീസ് നല്കി. കുടിവെള്ളം തടയപ്പെട്ടതും വിവരം നിഷേധിക്കപ്പെട്ടതുമായ സംഭവത്തിൽ നഷ്ടപരിഹാരം അനുവദിക്കുന്നതിനായി മാനേജിംഗ് ഡയറക്ടറുടെ വിശദീകരണവും തേടിയിട്ടുണ്ട്. നോട്ടീസുകൾക്കുള്ള മറുപടിയും വിശദീകരണവും ഡിസംബർ 11നകവും സുപ്രീംകോടതി നിർദ്ദേശപ്രകാരം സ്വയം വെളിപ്പെടുത്തേണ്ട വിവരങ്ങൾ സൈറ്റിൽ ചേർത്തശേഷം നടപടി വിവരം ഡിസംബർ 31 നകവും സമർപ്പിക്കാൻ നിർദ്ദേശിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം ഉത്തരവായി.
സെക്രട്ടേറിയറ്റ് ജീവനക്കാരനായ ആനയറ ചെരിയൻതൊട്ടിയിൽ വീട്ടിൽ സിബി ജോസഫിൻറെ പരാതിയിലാണ് നടപടി. ഇയാളുടെ കൂടിവെള്ളത്തിനായുള്ള അപേക്ഷ നാലു പ്രാവശ്യം പല കാരണങ്ങൾ പറഞ്ഞ് തള്ളിയിരുന്നു.ഒടുവിൽ വീടിൻറെ സഹഉടമയുടെ സമ്മതപത്രം 200 രൂപ പത്രത്തിൽ സമർപ്പിക്കണമെന്ന നിർദ്ദേശത്തിന് ആശ്രയിച്ച ഉത്തരവ് കാണണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. അങ്ങനെയൊരുത്തരവില്ലെന്നും ‘ഈ ടാപ്പ് ഫോർ ഈസീ കണക്ഷൻ ‘എന്ന പോർട്ടലിൽ അതിന് വ്യവസ്ഥയില്ലെന്നും ഹിയറിംഗിൽ എതിർ കക്ഷികൾ കമ്മിഷനോട് സമ്മതിച്ചിരുന്നു.രേഖകളുടെ അഭാവത്തിൽ അപേക്ഷകനെ ബുദ്ധിമുട്ടിച്ചതിനാണ് നടപടി.