ഇടമുറി: റബർ ബോർഡിന്റെ റാന്നി ഇടമുറിയിലുള്ള പരീക്ഷണ തോട്ടം കാടുമൂടിക്കിടക്കുന്നത് പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്നു. കൃത്യമായ പരിപാലനമില്ലാതെ കിടക്കുന്ന തോട്ടം ഇപ്പോൾ ഇഴജന്തുക്കളുടെയും കാട്ടുമൃഗങ്ങളുടെയും താവളമായി മാറിയിരിക്കുകയാണ്. വലിയ തോതിൽ കാടുവളർന്നു നിൽക്കുന്നതിനാൽ പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. ഇതിനുപുറമേ കാട്ടുപന്നി, മയിൽ, കേഴമാൻ എന്നിവയുടെ സാന്നിധ്യവും ഇവിടെ പതിവാണ്. മാസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് പുലിയെ കണ്ടതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതേത്തുടർന്ന് കാടുവെട്ടിത്തെളിക്കാൻ വനംവകുപ്പ് അധികൃതർ റബർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വൻതോതിൽ പണം ചെലവഴിച്ച് സർക്കാർ വകുപ്പുകൾ നാടും നഗരവും വൃത്തിയാക്കുന്ന തിരക്കിലാണ്. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ വീഴ്ച അധികൃതർ കാണാതെ പോകുകയാണോ എന്നാണ് നാട്ടുകാരുടെ ചോദ്യം. കാലവർഷം എത്താറായിട്ടും തോട്ടം വൃത്തിയാക്കാൻ നടപടി ഉണ്ടാകാത്തതിൽ വലിയ ജനരോഷമാണ് ഉയരുന്നത്. അടിയന്തിരമായി റബർ ബോർഡ് തോട്ടത്തിലെ കാട് വെട്ടിത്തെളിച്ച് പ്രദേശവാസികളുടെ ഭീതി അകറ്റാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.






























