തൊടുപുഴ: രണ്ട് ഏക്കറിൽ അധികം റബ്ബർ കൃഷിയുള്ള നിലവിൽ സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിച്ചുവരുന്ന കർഷകർക്ക് പെൻഷൻ നിർത്തലാക്കുന്ന ധനവകുപ്പിന്റെ ഉത്തരവ് അടിയന്തരമായി പിൻവലിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രിൽ മാസം പതിനാലാം തീയതിയാണ് ധനകാര്യ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വിവിധ സാമൂഹ്യ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന രണ്ട് ഏക്കറിലധികം കൃഷിഭൂമിയുള്ള റബർ കർഷകർക്കാണ്ക്ഷേമ പെൻഷനുകൾ നിഷേധിക്കുന്നത്.
റബർ ഉൽപാദനം ഗണ്യമായി കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവും വിലയിടിവും റബർ കർഷകർക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ നൽകുന്ന റബ്ബർ വിലസ്ഥിരതാ ഫണ്ട് 2019- 20 മുതൽ കുടിശ്ശികയായി മാറിയിരിക്കുകയാണ്. ഇതിനെല്ലാം പുറമേ രൂക്ഷമായ വിലക്കേറ്റവും ഇന്ധന, പാചകവാതക വിലവർധനയും കർഷകരെ പൊറുതിമുട്ടിച്ചിരിക്കുകയാണ്. രണ്ടേക്കർ റബ്ബർ കൃഷിയുള്ള കർഷകന് മാസം പതിനായിരം രൂപ പോലും വരുമാനം ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സമയത്താണ് കൂനിന്മേൽ കുരു പോലെ ധനവകുപ്പിന്റെ വിചിത്രമായ ഉത്തരവ് പുറത്തുവന്നത്. കേരളത്തിലെ 5 ലക്ഷത്തിലധികം വരുന്ന റബ്ബർ കർഷകരെ ബാധിക്കുന്ന ഇത്തരത്തിലുള്ള നടപടി പിൻവലിക്കുവാൻ ധന വകുപ്പ് തയ്യാറാവണം.
ഇതിനായി സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുവാൻ കേരള കോൺഗ്രസ്എം പാർട്ടി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പ്രൊഫസർ കെ.ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മാത്യു വാരിക്കാട്ട് ,ബെന്നി പ്ലാക്കൂട്ടം, തോമസ് വെളിയത്ത്മ്യാലിൽ, ശ്രീജിത്ത് ഒളിയറയ്ക്കൽ, ജോഷി കൊന്നയ്ക്കൽ, റോയി ലൂക്ക് പുത്തൻകളം, ജോൺസ് നന്ദളത്ത് ജോസ് കുന്നുംപുറം,പി.ജി.ജോയി, റോയി വാലുമ്മൽ, അഗസ്റ്റിൻ ചെമ്പകശ്ശേരി, തോമസ് മൈലാടൂർ, ജോർജ്ജ് അറയ്ക്കൽ, ജോയ് പാറത്തല, തോമസ് കിഴക്കേ പറമ്പിൽ, ജോസ് പാറപ്പുറം,ജോജൊ അറയ്ക്കകണ്ടം, ജോസ് ഈറ്റക്കകുന്നേൽ, അബ്രഹാം അടപ്പുർ, ബെന്നി വാഴചാരിക്കൽ, ജോസ് മഠത്തിനാൽ, ബിനു തോട്ടുങ്കൽ, ഷിബു പോത്തനാമൂഴി തുടങ്ങിയവർ പ്രസംഗിച്ചു.