കോട്ടയം: ആഗോളതല ഉത്‌പാദനത്തിലെ ഇടിവുകാരണം റബ്ബർവില കൂടുന്നു. 2023-ൽ ആറ് രാജ്യങ്ങളിലാണ് ഉത്‌പാദനം ഇടിഞ്ഞത്. എന്നാൽ, വേണ്ടത്ര ചരക്ക് കൈവശമില്ലാത്തത് കേരളത്തിലെ കർഷകർക്ക് കാര്യമായ ഗുണം ചെയ്തിട്ടില്ല. വിലവർധന പ്രവണത വരുംമാസങ്ങളിലും തുടരുമെന്നാണ് റബ്ബർബോർഡ് വിലയിരുത്തൽ.
തായ്‌ലൻഡ്, ഇൻഡൊനീഷ്യ, വിയറ്റ്നാം, ചൈന, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് ഉത്പാദനക്കുറവ് നേരിടുന്നത്. ആഗോള ഉത്‌പാദനം 1.9 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഐവറികോസ്റ്റ് ചിരട്ടപ്പാൽ കയറ്റുമതി ജനുവരി ഒന്നുമുതൽ നിർത്തിവെച്ചതോടെ വിലകുറഞ്ഞ ചരക്കിന്റെ സാന്നിധ്യം അന്താരാഷ്ട്ര വിപണിയിൽ കുറയുകയും ഷീറ്റ് തേടി സംരംഭകർ കൂടുതലായി എത്തുകയും ചെയ്തിരുന്നു.