ദില്ലി: ബംഗാളിൽ അവസാന ഘട്ട പോളിങ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം. ഡീലർമാർക്കുള്ള സ്റ്റോക്കിൽ നിയന്ത്രണം കടുപ്പിച്ച് എണ്ണക്കമ്പനികൾ നിർദേശം നൽകിയതോടെയാണ് വിലക്കയറ്റ ഭീതി ഉയർന്നത്. എന്നാൽ, ആവശ്യത്തിന് വിതരണം നടത്താത്ത ഡീലർമാരുടെ സ്റ്റോക്കിലാണ് നിയന്ത്രണം കടുപ്പിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. രണ്ടു ദിവസത്തേക്കുള്ള ഇന്ധനം സ്റ്റോക്ക് ചെയ്താൽ മതിയെന്നും ഉദ്യോഗസ്ഥരുടെ അനുമതി തേടിയ ശേഷം മാത്രം ടാങ്ക് ട്രക്കുകൾ ടെർമിനലുകളിലേക്ക് അയച്ചാൽ മതിയെന്നുമാണ് ഡീലർമാർക്കുള്ള നിർദ്ദേശമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. പമ്പുകൾക്ക് രണ്ടു ദിവസം കൂടുമ്പോൾ മാത്രമാണ് ഒരോ ലോഡ് ഇന്ധനം നൽകുന്നതെന്നും പറയുന്നു.
വിലകൂടുമ്പോൾ ഡീലർമാർ സ്റ്റോക്കിൽ വർധന വരുത്തി അമിത ലാഭമെടുക്കാതിരിക്കാനുള്ള നടപടിയായിട്ടാണ് ഈ നടപടിയെ വിലയിരുത്തുന്നത്. എന്നാൽ വിതരണം കുറയ്ക്കുന്നത് പമ്പുകളിൽ ഇന്ധനക്ഷാമത്തിനു കാരണമാകും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യത്തിന് എണ്ണ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴാണ് ഈ നടപടിയെന്നും ശ്രദ്ധേയം.





























