മോസ്കോ : കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരാകാൻ മോസ്‌കോ മേയര്‍ സെര്‍ഗി സോബ്യാനിന്‍ ജനങ്ങളെ സ്വാഗതം ചെയ്തു. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനെന്ന് വിശേഷിപ്പിക്കുന്ന സ്പുട്‌നിക്-V മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് ഈ മാസം ആദ്യം തന്നെ റഷ്യ അനുമതി നല്‍കിയിരുന്നു.
വാക്‌സിന്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുമെന്നും വാക്‌സിന്റെ രജിസ്‌ട്രേഷന് ശേഷമുള്ള ആറുമാസക്കാലം 40,000 പേരെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണം ലക്ഷ്യമിട്ടിട്ടുണ്ടെന്നും സ്പുട്‌നിക് ഉപയോഗിക്കാന്‍ ജനങ്ങളെ ക്ഷണിക്കുന്നതിനൊപ്പം സെര്‍ഗി സോബ്യാനിന്‍ വ്യക്തമാക്കി. ദീര്‍ഘകാലത്തെ ഗവേഷണഫലമാണ് സ്പുട്‌നികിന്റെ വികസനമെന്നും സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സോബ്യാനിന്‍ അറിയിച്ചു.
‘വാക്‌സിന് വേണ്ടി നമ്മള്‍ കാത്തിരിക്കുകയായിരുന്നു, ഇപ്പോഴത് നമ്മുടെ കൈവശമുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസിനെ തുരത്താനുള്ള യജ്ഞത്തിന്റെ ഭാഗമായി വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുഖ്യപങ്കാളികളാകാന്‍ മോസ്‌കോയിലെ ജനങ്ങള്‍ക്ക് കിട്ടിയ അസുലഭാവസരമാണിതെന്നും സോബ്യാനിന്‍ പറഞ്ഞു.
തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ഓഗസ്റ്റ് 11 ന് വാക്‌സിന് അംഗീകാരം നല്‍കിക്കൊണ്ട് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ പറഞ്ഞിരുന്നു. കൊറോണ വൈറസിനെതിരെ ദീര്‍ഘകാലപ്രതിരോധശേഷി സ്പുട്‌നിക്-വി നല്‍കുമെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ നല്‍കിയതിന്റെ പാര്‍ശ്വഫലമായി മകള്‍ക്ക് നേരിയ പനിയുണ്ടായെങ്കിലും ശരീരത്തില്‍ വലിയതോതില്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടതായി പുതിന്‍ അറിയിച്ചിരുന്നു.
എന്നാല്‍ റഷ്യ അനുമതി നല്‍കിയെങ്കിലും അന്താരാഷ്ട്ര വിദഗ്ധര്‍ക്കിടയില്‍ വാക്‌സിന് സ്വീകാര്യത ലഭിച്ചിട്ടില്ല. ധൃതി പിടിച്ചുള്ള അംഗീകാരവും വാക്‌സിന്റെ കാര്യക്ഷമതയെ കുറിച്ചുള്ള വിശ്വസനീയ വിവരങ്ങള്‍ റഷ്യ നല്‍കാത്തതും ശാസ്ത്രമാനദണ്ഡങ്ങള്‍ക്കെതിരാണെന്ന് വിദഗ്ധരുടെ അഭിപ്രായം. ഒരു വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പ് 20,000-1,00,000 ആളുകളില്‍ ഉപയോഗിച്ച് സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും തെളിയിക്കേണ്ടത് ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
സ്പുട്‌നിക്-വിയ്ക്ക് രണ്ട് കൊല്ലത്തോളം നീളുന്ന പ്രതിരോധശേഷി നല്‍കാന്‍ സാധിക്കുമെന്ന് റഷ്യന്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. വാക്‌സിനിന്റെ സുരക്ഷയും ഗുണഫലവും വ്യക്തമാക്കുന്ന കൃത്യമായ തെളിവുകള്‍ റഷ്യ ഇതുവരെ നല്‍കിയിട്ടില്ലാത്തതിനാല്‍ അതുപയോഗിക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്ര വിദഗ്ധര്‍ക്ക് പ്രോത്സാഹനപരമായ അഭിപ്രായമല്ല ഉള്ളത്. വാക്‌സിന്‍ സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും കൂടുതല്‍ വിവരം ലഭ്യമായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞയാഴ്ച അറിയിച്ചു.