മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ തുറമുഖ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ നിർമിത കാറുകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പുടിൻ. ആഭ്യന്തരമായി നിർമിച്ച വാഹനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നേരത്തെ തന്നെ ഇതിന് മാതൃകയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മൾ നേരത്തെ തദ്ദേശീയമായി കാറുകൾ നിർമിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അത് ചെയ്യുന്നുണ്ട്. 1990കളിൽ നമ്മൾ വളരെയധികം പണം നൽകി വാങ്ങിയ മെഴ്സിഡീസ്, ഔഡി കാറുകളെക്കാൾ ലളിതമായവയാണ് ഇവ. എന്നാൽ അതൊരു പ്രശ്നമല്ല. ഞാൻ പറയുന്നത് ഇന്ത്യ പോലുള്ള നമ്മുടെ കൂട്ടാളികളുമായി കിടപിടിക്കണമെന്നാണ്. ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യൻ നിർമിത വാഹനങ്ങൾ നിർമിക്കാനും ഉപയോഗിക്കാനുമാണ്. മെയ്ക് ഇന്ത്യ പരിപാടി പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി മോദി ശരിയായ കാര്യമാണ് ചെയ്യുന്നത്. അദ്ദഹം ശരിയാണ്. നമുക്ക് റഷ്യൻ നിർമിത വാഹനങ്ങൾ ഉണ്ട്, അത് നമ്മൾ ഉപയോഗിക്കണം.’-എന്നായിരുന്നു പുടിൻ പറഞ്ഞത്.