ഹരിപ്പാട് : എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത് (21) ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സംഭവത്തിൽ ശരീരത്തിലെ പരുക്കുകൾ മരണത്തിന് 24 മണിക്കൂറിനുള്ളിൽ ഉണ്ടായതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇത് വ്യക്തമാക്കുന്നത്. മൂർച്ചയില്ലാത്ത ഉപകരണം കൊണ്ട് തലയ്ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണം. നേരത്തെ ഉസ്ബെക്കിസ്ഥാനിൽ നടത്തിയ ശസ്ത്രക്രിയയും പോസ്റ്റ്മോർട്ടവും കാരണം ചില പരുക്കുകൾക്ക് മാറ്റമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിച്ച ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഉസ്ബെക്കിസ്ഥാനിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും അതിനു മുൻപ് നടത്തിയ ശസ്ത്രക്രിയയുടെ റിപ്പോർട്ടും ലഭിച്ചാലേ അന്തിമ അഭിപ്രായം പറയാൻ കഴിയൂ എന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
സാവരിയയുടെ തലയിലേറ്റ മുറിവുകളാണ് മരണകാരണമെന്ന് ഉസ്ബെക്കിസ്ഥാനിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെങ്കിലും ദേഹത്തുണ്ടായിരുന്ന മുറിവുകളെപ്പറ്റി പരാമർശമില്ല. കഴിഞ്ഞ നാലിനാണ് സാവരിയയ്ക്ക് അപകടം പറ്റിയെന്ന വിവരം സഹപാഠികൾ ഫോണിലൂടെ വീട്ടുകാരെ അറിയിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയെന്നും ജീവൻ രക്ഷിക്കാനായില്ലെന്നും വിവരം ലഭിച്ചു. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. പെട്ടെന്നുള്ള പ്രകോപനത്തിൽ ലാപ്ടോപ് കൊണ്ട് അടിച്ചതല്ലെന്നും ക്രൂരമായ മർദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള ബന്ധുക്കളുടെ സംശയത്തിന് ബലമേകുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉസ്ബെക്കിസ്ഥാനിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് 20 ദിവസത്തിനകം ലഭ്യമാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം വീട്ടുകാരെ അറിയിച്ചത്. കേസ് തെളിയിക്കുന്നതിനായി ആവശ്യമെങ്കിൽ നയതന്ത്ര സഹായത്തോടെ ക്രൈംബ്രാഞ്ച് സംഘത്തെ ഉസ്ബെക്കിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വീട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
സാവരിയയുടെ സഹപാഠികളിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തുതുടങ്ങി. സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി സാവരിയയുടെ പിലാപ്പുഴയിലെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ ഹരിപ്പാട് എസ്എച്ച്ഒയോട് റിപ്പോർട്ടും ആവശ്യപ്പെട്ടു. ഇന്നലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സാവരിയയുടെ വീട്ടുകാർക്ക് ലഭിച്ചെങ്കിലും പോലീസ് ഇന്ന് റിപ്പോർട്ട് വാങ്ങുമെന്ന് എസ്എച്ച്ഒ വി.ഷിബു പറഞ്ഞു. ഉസ്ബെക്കിസ്ഥാനിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത് – മിനി സുപ്രഭ ദമ്പതികളുടെ മകൾ സാവരിയ ബസന്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹപാഠിയായിരുന്ന മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുൽ അനം (22) ഉസ്ബെക്കിസ്ഥാനിൽ പോലീസ് കസ്റ്റഡിയിലാണ്.






























